
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 18 മരണം. ഇന്ന് ഉച്ചയോടെ കട്ടനാർപട്ടിയിലെ വനജ പടക്ക ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു. യൂണിറ്റിലെ നാല് മുറികൾ പൂർണമായും തകർന്നു തരിപ്പണമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ശിവകാശി, സത്തൂർ മേഖലകൾ ഉൾപ്പെടുന്ന വിരുദുനഗർ ജില്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പടക്ക നിർമ്മാണ കേന്ദ്രമാണ്. എന്നാൽ ഈ മേഖലയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം വൻ ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണം ശക്തമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |