
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ മദ്ധ്യപ്രദേശിൽ സ്ത്രീകൾക്ക് 1,500 രൂപ പ്രതിമാസ സ്റ്റൈപ്പന്റും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും നൽകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഷാദോലിൽ ജൻ ആക്രോശ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ബി.ജെ.പി ലാബോറട്ടറിയിൽ രൂപം നൽകിയ ദ്രോഹ നയങ്ങളിൽ നിന്ന് കോൺഗ്രസ് ജനങ്ങളെ രക്ഷിക്കും. 15 ലക്ഷം രൂപ ബാങ്ക് നിക്ഷേപം പോലെയുള്ള മോദി വാഗ്ദാനങ്ങളിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. ചെയ്യാൻ കഴിയുന്നതേ വാഗ്ദാനം ചെയ്യൂ. കർണാടകയിൽ നൽകിയ അഞ്ച് ഉറപ്പുകൾ നടപ്പാക്കി. ജാതി സെൻസസ് രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കും. എന്തിനെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി ജാതി സെൻസസിനെക്കുറിച്ച് മിണ്ടില്ല.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പരീക്ഷണശാലയാണ് മദ്ധ്യപ്രദേശ്. 18 വർഷത്തെ ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് 18,000 കർഷക ആത്മഹത്യകളുണ്ടായി. നിരവധി പേർ മാനഭംഗത്തിനിരയായി. എം.ബി.ബി.എസ് സീറ്റ് വിൽപന, വ്യാപം അഴിമതി, ബി.ജെ.പി നേതാവ് ആദിവാസിയുടെ മേൽ മൂത്രമൊഴിച്ച സംഭവം എന്നിവയുമുണ്ടായി. ആദിവാസികൾക്ക് കോൺഗ്രസ് ഭരണകാലത്ത് അനുവദിച്ച മുഴുവൻ ഭൂമിയും നൽകുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |