
ന്യൂഡൽഹി : യു.എ.പി.എ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥയെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പട്യാല ഹൗസ് കോടതി പത്തു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇരുവരെയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരുവരും സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് ഇന്നലെ ആവശ്യപ്പെട്ടില്ല.
ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയക്കുന്നതിനെ പ്രബിറിന്റെ അഭിഭാഷകൻ എതിർത്തു. ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരിൽ നിന്ന് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തിലായിരുന്നു അറസ്റ്റെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, 25ൽപ്പരം മാദ്ധ്യമപ്രവർത്തകരെ രണ്ടാംതവണയും ഡൽഹി പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.
ബോംബെറിഞ്ഞിട്ടില്ലെന്ന് പ്രബിർ കോടതിയിൽ
തനിക്കെതിരെയുള്ള യു.എ.പി.എ നിലനിൽക്കില്ലെന്ന് ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ
ബോംബോ മറ്റു സ്ഫോടകവസ്തുക്കളോ ഉപയോഗിച്ചുവെന്ന് ആരോപണമില്ല
ആരെയെങ്കിലും കൊന്നതായോ, അതിക്രമം നടത്തിയെന്നോ തനിക്കെതിരെ പരാതിയില്ല
മാദ്ധ്യമപ്രവർത്തനം നടത്തുന്ന താൻ ഇത്തരം കാര്യങ്ങൾ നടത്തിയെന്നാണോ ?
എന്തു ഭീകരപ്രവർത്തനം നടത്തിയെന്നാണ് പറയുന്നതെന്നും പ്രബിറിന്റെ ചോദ്യം
സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകനെ ശിക്ഷിക്കാനാകില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |