
ന്യൂഡൽഹി : ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗിന്റെ ഇ.ഡി കസ്റ്റഡി കാലാവധി വെള്ളിയാഴ്ച്ച വരെ നീട്ടി. ആദ്യഘട്ട കസ്റ്റഡിക്ക് ശേഷം ഡൽഹി റോസ് അവന്യു കോടതിയിൽ ഇന്നലെ ഹാജരാക്കിയപ്പോൾ അഞ്ച് ദിവസം കൂടി ഇ.ഡി ആവശ്യപ്പെട്ടു. സഞ്ജയ് സിംഗ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും, പണ്ട് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ഇ.ഡി അറിയിച്ചു. തുടർന്ന് കോടതി നാലു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതും വിലക്കി. ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗിനെ വീട്ടിൽ നിന്ന് അറസ്റ്ര് ചെയ്തത്. വീട്ടിൽ പന്ത്രണ്ട് മണിക്കൂർ നീണ്ട റെയിഡിന് ശേഷമായിരുന്നു നടപടി. കേസിൽ മാപ്പുസാക്ഷിയായി മാറിയ വ്യവസായി ദിനേശ് അറോറയുടെ മൊഴിയാണ് നിർണായകമായത്. രണ്ടുതവണയായി രണ്ടുകോടി രൂപ തന്റെ ജീവനക്കാരൻ സഞ്ജയ് സിംഗിന്റെ വീട്ടിലെത്തിച്ചുവെന്ന് ദിനേശ് അറോറ മൊഴി നൽകിയെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.
വൻപ്രതിഷേധമാണ് ആം ആദ്മി പാർട്ടിയും നേതാക്കളുമുയർത്തിയത്. അറസ്റ്റിനെ അപലപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടക്കം പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. 'ഇന്ത്യ' മുന്നണിയും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |