ന്യൂയോർക്ക്: ആഫ്രിക്ക, ഏഷ്യ, മിഡിൽഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കുടിയേറ്റക്കാർക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനി കൂടിയായ ട്രംപ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയിരുന്നു. സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് പോലുള്ള ' നല്ല' രാജ്യങ്ങളിലുള്ളവർ യു.എസിലേക്ക് കുടിയേറുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അനധികൃത കുടിയേറ്റക്കാർ ജയിലിൽ നിന്ന് വരുന്നവരാണെന്നും ഇവർ യു.എസിലേക്ക് വരാൻ കാരണം പ്രസിഡന്റ് ജോ ബൈഡനാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റക്കാർ അവിശ്വസനീയമായ സ്ഥലങ്ങളിൽ നിന്നോ ദുരന്ത രാജ്യങ്ങളിൽ നിന്നോ ആണ് വരുന്നത്. സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, നോർവെ തുടങ്ങിയ നല്ല രാജ്യങ്ങളിൽ നിന്ന് ആളുകളെ യു.എസിലേക്ക് എത്താത്തത് എന്താണെന്നും അവർ യു.എസിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നെന്നും ട്രംപ് പറഞ്ഞു. ഹെയ്‌ത്തിയേയും ആഫ്രിക്കയിലെ ചില രാജ്യങ്ങളെയും അങ്ങേയറ്റം മോശം രാജ്യങ്ങളെന്ന് ട്രംപ് ഒരിക്കൽ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വരുന്ന നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായാണ് ട്രംപ് കൊമ്പുകോർക്കുന്നത്. മിക്ക അഭിപ്രായ സർവേകളിലും ട്രംപിനാണ് മുൻതൂക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |