തൃക്കരിപ്പൂർ: രൂക്ഷമായ ഗതാഗത കുരുക്കിനും ജനജീവിതവും വ്യാപാരമേഖലയും ദുസ്സഹവുമാക്കിയ ബീരിച്ചേരി, വെള്ളാപ്പ് റെയിൽവെ ഗേറ്റുകളിൽ ബീരിച്ചേരിയിൽ മേൽപ്പാലം പണിയുന്നതിന്റെ റെയിൽവെ അനുമതി അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു. കർമ്മസമിതിയുടെ ആവശ്യപ്രകാരം തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസിൽ ആർ.ബി.ഡി.സി.കെ കണ്ണൂർ പ്രോജക്ട് എഞ്ചിനീയർ എ. അനിൽ കുമാർ, കോഴിക്കോട് ഓഫീസിലെ സീനിയർ മാനേജർ കെ. അനീഷ് കുമാർ എന്നിവർ ജി.എ.ഡി അനുമതി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. റെയിൽവെ പരിഗണനയിലുള്ള ഡ്രോയിംഗും അനുബന്ധ വിവരങ്ങളും എൽ.സി.ഡി പ്രോജക്ടർ വഴി കർമ്മസമിതി അംഗങ്ങൾക്ക് വ്യക്തമാക്കി കൊടുത്തു. മേൽപ്പാലം പണിത് അഞ്ച് വർഷത്തിന് ശേഷം പരിപാലനവുമായി ബന്ധപ്പെട്ട ഒരു അണ്ടർ ടേക്കിംഗ് ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയരക്ടറും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ഒപ്പ് വെച്ച് നൽകുന്ന മുറക്ക് റെയിൽവെയുടെ അനുമതി സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എം.ഡി. സുഹാസ് നിലവിൽ തമിഴ്നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണുള്ളത്. സ്ഥലത്ത് എത്തിച്ചേർന്നയുടനെ തുടർനടപടികൾക്കായി സമീപിക്കുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.
കർമ്മസമിതിയുടെ ഇടപെടൽ കാര്യക്ഷമമെന്ന് കർമ്മസമിതി
മേൽപ്പാല വിഷയത്തിൽ കർമ്മസമിതിയുടെ ഇടപെടൽ കാര്യക്ഷമമാണെന്നും കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നിരവധി ഊരാകുടുക്കുകൾ ഒഴിവാക്കിയതായും കർമ്മസമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല പറഞ്ഞു. കെ-റെയിൽ പദ്ധതിയിലും റെയിൽവെയുടെ മൂന്നാം ലൈനിലുമുള്ള പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതമായ മേൽപ്പാല നിർദ്ദേശം റെയിൽവെക്ക് സമർപ്പിച്ചു. മേൽപ്പാലങ്ങൾ സംബന്ധിച്ച് റെയിൽവെ നിരവധി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുക വഴി ഫയൽ തിരിച്ചയച്ചു. പുതുക്കിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഡ്രോയിംഗ് സമർപ്പിക്കുന്നതിനും കമ്മിറ്റി ഇടപെട്ടിരുന്നു.
2026 ജനുവരി ഒന്നിന് ആർ.ബി.ഡി.സി സമർപ്പിച്ച ഫയൽ ഏഴിന് എസ്റ്റിമേറ്റ് സഹിതം അയക്കണം എന്നു പറഞ്ഞാണ് റെയിൽവെ മടക്കിയത്. മേൽപ്പാലങ്ങളുടെ അനുമതി വിഷയത്തിൽ റെയിൽവെ അതുവരെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിരുന്നില്ല. തൊട്ടടുത്ത ഉദിനൂർ റെയിൽമേൽപ്പാല അനുമതി സമയത്തും എസ്റ്റിമേറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. റെയിൽവെ പിന്നീട് കൂട്ടിച്ചേർത്ത നിർദ്ദേശമായിരുന്നു അത്. ഒരാഴ്ചയ്ക്കകം എസ്റ്റിമേറ്റ് സഹിതം ഫയൽ റെയിൽവെക്ക് കൈമാറി. അപ്പോഴാണ് എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഒപ്പ് വെക്കണം എന്നൊരു നിബന്ധനയുമായി റെയിൽവെ മുന്നോട്ട് വന്നത്.
മേൽപ്പാല നിർമ്മാണം ആർ.ബി.ഡി.സിയെ ചുമതലപ്പെടുത്തിയതിനാൽ അതിന്റെ ഉദ്യോഗസ്ഥർക്ക് ഒപ്പ് പതിക്കാനുള്ള അധികാരം കേരളാ സർക്കാർ ചൂണ്ടിക്കാട്ടിയാണ് ആ കടമ്പ മറികടന്നത്. നിർമ്മാണം നടത്തി അഞ്ച് വർഷത്തിന് ശേഷമുള്ള പരിപാലനവുമായി ബന്ധപ്പെട്ട ഏറ്റെടുക്കലാണ് നിലവിലുള്ള വിഷയം. എം.ഡി. കേരളത്തിൽ തിരിച്ചെത്തിയ ഉടൻ ഇതിനും പരിഹാരം കാണും.
ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല, വർക്കിംഗ് ചെയർമാൻ വി.കെ. ബാവ, കൺവീനർ ഇ. ജയചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, അംഗങ്ങളായ ഏ.ജി.സി. ബഷീർ, വി.വി.കൃഷ്ണൻ, എം. രാമചന്ദ്രൻ, ഷിബിൻ ഒളവറ, ഫായിസ് ബീരിച്ചേരി, സജേഷ്, ശശിധരൻ, ടി.വി.ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |