# ചോദ്യപേപ്പർ തരംതിരിക്കൽ ജോലികൾ മുടങ്ങി
# മന്ത്റി പി.പ്രസാദ് ഇടപെട്ട് വൈകിട്ട് ബന്ധം പുന:സ്ഥാപിച്ചു
ചേർത്തല: വൈദ്യുതി ബില്ല് കുടിശിക അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി അധികൃതർ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി. എസ്.എസ്.എൽ.സി ചോദ്യപേപ്പർ തരം തിരിക്കൽ ജോലികൾ മുടങ്ങിയതോടെ മന്ത്റി പി.പ്രസാദിന്റെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടതിനെത്തുടർന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ജനുവരിമാസത്തെ ബിൽ തുകയായ 3659 രൂപ അടയ്ക്കാത്തതിനാണ് ഇന്നലെ രാവിലെ 11.30 ഓടെ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി ഉദ്യോഗസ്ഥർ ഫ്യുസ് ഊരി വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇതോടെ എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പർ തരംതിരിക്കൽ ജോലികൾ മുടങ്ങി. ചോദ്യപേപ്പർ തരംതിരിക്കുന്നതിനായി വിവിധ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരും ഡെപ്യുട്ടി ചീഫ് ഉദ്യോഗസ്ഥരും ഓഫീസിൽ എത്തിയിരുന്നു.
ചോദ്യപേപ്പർ തരം തിരിക്കൽ ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കരുതെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി ഉദ്യോസ്ഥർ കൂട്ടാക്കിയില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറയുന്നു.
സംഭവം വിവാദമായതോടെ മന്ത്റി പി. പ്രസാദ് കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച കുടിശിഖ ബിൽതുക അടയ്ക്കുമെന്ന ഉറപ്പിൽ വൈകിട്ട് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |