തുള്ളിമരുന്ന് നൽകേണ്ട കുഞ്ഞുങ്ങളുടെ എണ്ണം 2,03,803
ജില്ലയിൽ ആകെ ബൂത്തുകൾ 1915
കൊച്ചി: ജില്ലയിൽ ആയിരത്തിലധികം കേന്ദ്രങ്ങളിലായി ഇന്ന് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും.
അഞ്ചു വയസിന് താഴെയുള്ള രണ്ടുലക്ഷത്തിലധികം കുട്ടികൾക്കാണ് നൽകുക.
സർക്കാർ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സബ്‌സെന്ററുകൾ എന്നിവിടങ്ങളിലായാണ് പൾസ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. ബസ് സ്റ്റാൻഡുകൾ, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട് തുടങ്ങി 43 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും 83 മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ രണ്ട് അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുളവുകാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ നിർവഹിക്കും.
കർമസേന സജ്ജം
ബൂത്തുകളിൽ സേവനം ചെയ്യേണ്ട ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വേനൽചൂട് കനത്തതിനാൽ രാവിലെ തന്നെ ബൂത്തുകളിലെത്തി തുള്ളി മരുന്ന് സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകും.
വിപുലമായ ദൗത്യം
2014 മാർച്ച് 27 ന് ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അംഗവൈകല്യങ്ങൾക്ക് കാരണമാകുന്ന പോളിയോ അയൽരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ
ഏതാനും വർഷങ്ങൾ കൂടി യജ്ഞം തുടരാനാണ് നിർദ്ദേശം. ഇന്ത്യയിൽ 2011 ലും കേരളത്തിൽ 2000 ത്തിലുമാണ് അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |