കോഴിക്കോട്: വേനൽ കടുത്തു, വേണം വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ. കന്നുകാലികൾ , പോത്ത്, പൂച്ച, പലതരം അലങ്കാര പക്ഷികൾ, നായകൾ, അലങ്കാര മീനുകൾ തുടങ്ങിയവ ഉഷ്‌ണരോഗ ഭീഷണിയിലാണ്. നിർജലീകരണമുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാവുകയാണ്.
കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗവും വ്യാപിക്കുന്നുണ്ട്. കന്നുകാലികളിലെ നിർജലീകരണം പാലുത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നു. ചൂട് മൂലം പക്ഷി മൃഗങ്ങൾക്ക് വിശപ്പും പ്രതിരോധ ശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്നും ധാതു ലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാകും.
വളർത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമ്മവും രോമം കൊഴിച്ചിലും വ്യാപകമായി. പക്ഷികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ ഒരു പരിധിവരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല. ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞു വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഉച്ചസമയത്ത് കന്നുകാലികളെ കുളിപ്പിക്കരുത്. ശരീരതാപം കുറയുന്നതോടെ ശരീരത്തിനു കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും. ഇത് ജീവന് ആപത്താണ്. രാവിലെയും വൈകിട്ടും കുളിപ്പിക്കാം.
ശ്രദ്ധിക്കാം
1. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക.
2. കടുത്ത ചൂടുള്ലപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്
3. പക്ഷികൾക്ക് വെള്ളം കൊടുക്കുമ്പോൾ പാത്രത്തിൽ ഐസ് ഇടുക
4. തൊഴുത്തുകളിൽ ഫാനുകൾ ഘടിപ്പിക്കുക.
5. പശുക്കൾക്ക് പച്ചപ്പുല്ല് കൂടുതലായി കൊടുക്കുക
6. കൂടിനു മുകളിൽ ഓല, വൈക്കോൽ പാകുക.
7.രാവിലെ 11 മണി മുതൽ മൂന്നു മണി വരെ തീറ്റ കൊടുക്കരുത്.
8. ധാരാളം വെള്ളം നൽകുക.
9. രാവിലെയും വൈകീട്ടും മാത്രം തീറ്റ നൽകുക.
സൂര്യാഘാത ലക്ഷണങ്ങൾ
1. തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ്, വായതുറന്നുള്ള ശ്വസനം
2. വായിൽ നിന്നും ഉമിനീർ നുരയും പതയും വരൽ
3. പൊള്ളിയ പാടുകൾ
സൂര്യാഘാതമേറ്റാൽ
സൂര്യാഘാതമേറ്റാൽ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കുക. ധാരാളം വെള്ളം നൽകുക. രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്‌പെൻസറിയിൽ ചികിത്സ തേടുക.
'' വേനൽചൂട് കനക്കുന്നതോടെ വളർത്തുമൃഗങ്ങൾ, പക്ഷികൾ, എന്നിവയുടെ പരിചരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കണ്ടാലുടൻ മൃഗാശുപത്രികളെ സമീപിക്കണം''- ഗുണാതീത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |