കോട്ടമൺപാറ : ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷി വ്യാപകമായി നശിപ്പിച്ചു. കുലച്ച വാഴകൾ ഒടിച്ചിട്ട് പിണ്ടി തിന്നു മടങ്ങുകയാണ് പതിവ്. എത്തവാഴ, പൂവൻ, കദളി വാഴകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. പഞ്ഞിപ്പാറ പടിഞ്ഞാറ് മൂന്നുപങ്ക് ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയത്. പ്രദേശവാസിയായ ചന്ദ്രാഗതൻ പാട്ടത്തിനെടുത്ത കൃഷിഭൂമിയിലും ചരുവിൽ സുഗുണൻ, ഷീബാസദനത്തിൽ മോഹൻലാൽ എന്നിവരുടെ കൃഷി സ്ഥലങ്ങളിലുമാണ് നാശമുണ്ടാക്കിയത്. സോളാർ വേലി മരം വീണ് തകർന്ന ഭാഗത്തുകൂടിയാണ് കാട്ടാനകൾ കൃഷി സ്ഥലങ്ങളിലെത്തിയത്. ഒറ്റയ്ക്കും കൂട്ടത്തോടെയുമാണ് എത്തുന്നത്.
കാട്ടാന പ്രതിരോധത്തിനായി കർഷകർ റാന്നി വനം ഡിവിഷനിലും നവകേരളസദസിലും പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ആനയെ തുരത്താൻ
രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കോട്ടമൺപാറ പഞ്ഞിപ്പാറ, കണ്ണാട്ടുത്തറ, മേലേകോട്ടമൺപാറ, അടിയൻകാല എന്നീ ആറ് കിലോമീറ്റർ പ്രദേശത്ത് സൗരോർജ വേലിയും കിടങ്ങുകളും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസിലും പരാതി നൽകി. പരിഗണിക്കാമെന്ന മറുപടിയാണ് റാന്നി ഡി.എഫ്.ഒ നൽകിയത്. കാട്ടാന ശല്യത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ കർഷകസമരം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
'' കാട്ടാന ശല്യം കാരണം കൃഷി ചെയ്യാൻ കഴിയുന്നില്ല. കുലച്ച് വിളവെടുക്കാറായ വാഴകളും നശിപ്പിച്ചു. സോളാർ വേലി സ്ഥാപിച്ചും കിടങ്ങ് കുഴിച്ചും കൃഷി സംരക്ഷിക്കാൻ വനംവകുപ്പ് നടപടിയെടുക്കണം.
മോഹൻലാൽ കോട്ടമൺപാറ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |