വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച നിർമാണ പ്രവൃത്തികൾ വെള്ളമില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിൽ. കുംഭമാസത്തിലും മഴ ലഭിക്കാതായതോടെ വെള്ളച്ചാട്ടത്തിൽ നിന്നുള്ള തോട്ടിൽപ്പോലും ഒരു തുള്ളി വെള്ളമില്ല. തൊഴിലാളികൾക്കു കുടിക്കാനും കുളിക്കാനുമുള്ള വെള്ളം ലോറിയിൽ എത്തിക്കേണ്ട സ്ഥിതിയാണിപ്പോൾ.
പവർഹൗസിനായുള്ള കെട്ടിട നിർമാണവും മറ്റു സിവിൽ വർക്കുകളുമാണ് നടന്നു വന്നിരുന്നത്. നല്ല മഴ ലഭിക്കുകയോ വെള്ളത്തിന് മറ്റുവഴികൾ കണ്ടെത്തുകയോ ചെയ്യാതെ കെട്ടിട നിർമാണം തുടരാനാകില്ല. തടയണയിൽ നിന്ന് പവർഹൗസിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകളും സ്ഥാപിക്കേണ്ടതുമുണ്ട്. പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്ന ഭാഗത്തെ എഴുപതോളം മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. വനപ്രദേശമായതിനാൽ വനംവകുപ്പാണ് ഇതു ചെയ്യേണ്ടത്. ഇവിടെ മരങ്ങൾ മുറിക്കുന്നതിനു പകരമായി മറ്റൊരിടത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ 37 ലക്ഷം രൂപ ഹൈഡ്രോ കമ്പനി കെട്ടിവച്ചിട്ടുണ്ട്.
2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. രണ്ടുവർഷത്തിനകം പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് കോവിഡും വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് വനംവകുപ്പിൽ നിന്ന് അനുമതി വൈകിയതുമെല്ലാം തടസങ്ങളായി. ഇവയെല്ലാം നീങ്ങിയപ്പോൾ കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പുതിയ പ്രതിസന്ധിയായി. ഒടുവിൽ പഴയ കരാറുകാരന്റെ സമ്മതത്തോടെയാണ് പുതിയ കരാർ കമ്ബനിയെ കണ്ടെത്തി കഴിഞ്ഞ നവംബറിൽ നിർമാണം പുനരാരംഭിച്ചത്. എറണാകുളം ഇടപ്പള്ളിയിലെ പാൻപസഫിക് കമ്പനിക്കാണ് നിർമ്മാണച്ചുമതല. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
500 കിലോവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. പാലക്കുഴി അഞ്ചുമുക്കിലെ തടയണയിൽ നിന്ന് 294 മീറ്റർ ദൂരത്തിൽ ലോ പ്രഷർ പൈപ്പും പവർഹൗസ് വരെ 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്.
60 സെന്റീമീറ്റർ വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പ് പവർഹൗസിനടുത്തെത്തുമ്‌ബോൾ രണ്ടായി തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. തുടർന്ന് വെള്ളം ഇതേ തോടു വഴി താഴേക്കുവിടും.ജൂൺ മുതൽ ഏഴുമാസമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉത്പാദനം.
3.78 മില്ല്യൻ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പ്രതിവർഷം ലക്ഷ്യം വച്ചിരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. പദ്ധതിക്കുള്ള തടയണ നിർമ്മാണവും കെട്ടിനു മുകളിലൂടെയുള്ള റോഡിന്റെ നിർമ്മാണവും നേരത്തെ പൂർത്തിയായി. പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണപ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്. ഇതിനായി വൈദ്യുതി ലൈൻ എത്തിനിൽക്കുന്ന കൊന്നക്കൽകടവിൽ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗർഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കലും ട്രാൻസ്‌ഫോർമറും സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |