കണ്ണൂർ: അലങ്കോലമായ കേരളാ സർവകലാശാല യൂണിയൻ കലോത്സവത്തിലെ കോഴ ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മാർഗംകളി വിധികർത്താവ് ഷാജി പൂത്തട്ടയുടെ വിയോഗത്തിൽ വിങ്ങി ജന്മനാട്. പ്രീയങ്കരനായ കലാകാരന്റെ അപ്രതീക്ഷിതമായ വേർപാട് കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഈ ഗ്രാമത്തിന് ഷാജിയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളു.
ഷാജി ഒരിക്കലും കോഴപ്പണം വാങ്ങി വിധിനിർണയം നടത്തില്ലെന്ന് അമ്മ ലളിത പൂത്തട്ടയും സഹോദരൻ അനിൽ കുമാറും നാട്ടുകാരുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.ആ വീടിന്റെ മേൽക്കൂര പൊളിഞ്ഞു കഴുക്കോല് കാണുന്നില്ലേ. നിലത്തിട്ട സിമന്റെല്ലാം പൊട്ടിപൊളിഞ്ഞു. കോഴ വാങ്ങുന്ന ഒരാളാണെങ്കിൽ ഈ വീട് ഇങ്ങനെ കിടക്കുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
കഴിഞ്ഞ ഒൻപതിന് പുലർച്ചെ അവസാനിച്ച മാർഗം കളി മത്സരത്തിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണം ഉയർന്നത്. മത്സരാർത്ഥികളിൽ ചിലരുടെ ഫോട്ടോകൾ തെളിവായി ഷാജിയുടെ ഫോണിൽ നിന്നും കിട്ടിയെന്ന് കാട്ടി സംഘാടകസമിതി പരാതി നൽകിയതാണ് ഈ നാടിന്റെ ദുഃഖമായി മാറിയത്. മാർഗംകളിയുടെ വിധികർത്താക്കളിലൊരാളായ ഷാജിയെ പരാതിപ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.സംശയം തോന്നിയതിന് പിന്നാലെ സംഘാടക സമിതി തങ്ങളെ യൂണിവേഴ്സിറ്റിയിൽ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും നിരപരാധികളായ മർദ്ദിച്ചുവെന്നും വിധികർത്താക്കളിലൊരാളായ ജോമറ്റ് വെളിപ്പെടുത്തിയിരുന്നു. അന്ന് രാത്രിയിൽ ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പതിനൊന്നിന് രാവിലെ വീട്ടിലെത്തിയ ഷാജി കടുത്ത പ്രയാസത്തിലായിരുന്നുവെന്ന് അമ്മയും സഹോദരനും വെളിപ്പെടുത്തിയിട്ടുണ്ട്. നൃത്താദ്ധ്യാപകനായ ഷാജി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ വർഷങ്ങളായി പരിശീലിപ്പിച്ചുവരികയായിരുന്നു
ഷാജിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെ എട്ടിന് വീട്ടിൽ പൊതുദർശനത്തിന് ശേഷം പത്തുമണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കരിക്കും.നേരത്തെ ചെറുകുന്നിൽ കലാവിദ്യാലയവും നടത്തിയിരുന്നു. ധർമ്മടം സ്വദേശിനി ഷംനയാണ് ഭാര്യ. സഹോദരങ്ങൾ: അനിൽകുമാർ, പരേതനായ സതീശൻ.
കലോത്സവത്തിലെ വരുമാനം മാത്രം
കണ്ണൂർ: കലയെ അത്രമാത്രം നെഞ്ചോടു ചേർത്തിരുന്നു ഷാജി. വിദ്യാർത്ഥികൾക്കും സഹപരിശീലകർക്കും ഷാജിയെ കുറിച്ച് നല്ലതുമാത്രമേ പറയാനുളളൂ. കോട്ടയത്തെ മാർഗം കളി അക്കാഡമിയിൽ നിന്നാണ് ഷാജി മാർഗം കളിയുമായി ബന്ധപ്പെട്ട പരിശീലനം പൂർത്തിയാക്കിയത്. പല വിദ്യാലയങ്ങളിലും നൃത്തം അഭ്യസിപ്പിച്ചു വരുന്ന ഷാജിക്ക് കലോത്സവ സീസണുകളിലെ വിധി നിർണയം വരുമാന മാർഗമായിരുന്നു. കണ്ണൂർ കോർപ്പറേഷനിൽ വീട് പുനരുദ്ധരിക്കുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |