ഹൈദരാബാദ്: ഡൽഹി മദ്യനയത്തിലെ അഴിമതിക്കേസിൽ
തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും മുൻ എം.പിയുമായ കെ. കവിത അറസ്റ്റിൽ.
പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം വസതിക്കു മുന്നിൽ മണിക്കൂറുകളോളം തുടർന്നെങ്കിലും രാത്രിയോടെ ഡൽഹിക്കുകൊണ്ടുപോയി. വൈകിട്ട് ആറോടെ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്.
അവിടെ നിന്നെത്തിയ ഇ.ഡി, ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ പത്തംഗ സംഘം ഹൈദരാബാദ് ബഞ്ചാറാ ഹിൽസിലെ വസതിയിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തി.
. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ഇ.ഡി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇക്കഴിഞ്ഞ ബുധനാഴ്ചവരെ ചോദ്യംചെയ്യൽ പാടില്ലെന്ന് കോടതി നിർദേശം ഉണ്ടായിരുന്നു.ഇന്നലെ കേസ് പരിഗണിച്ചെങ്കിലും 19ലേക്ക് മാറ്റി. തൊട്ടുപിന്നാലെയാണ് റെയ്ഡും അറസ്റ്റും ഉണ്ടായത്. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ബി.ആർ. എസിന് ഇതു കനത്ത ആഘാതമായി. സംസ്ഥാന ഭരണം കോൺഗ്രസിന്റെ കൈകളിലുമാണ്.
നിയമസഭാ കൗൺസിൽ അംഗമായ (എം.എൽ.സി) കവിതയുടെയും ഭർത്താവ് ഡി.അനിൽകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. കവിതയെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് സഹോദരനും ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റുമായ കെ.ടി രാമറാവുവും ബന്ധുവായ ടി.ഹരീഷ് റാവുവും വസതിയിലെത്തി. ട്രാൻസിറ്റ് വാറണ്ട്കാട്ടിയാലെ കൊണ്ടുപോകാൻ കഴിയൂ എന്ന് ഇരുവരും ശഠിച്ചെങ്കിലും ഫലമുണ്ടായില്ല.
കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യവിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിനു പിന്നിൽ നൂറു കോടിയുടെ എങ്കിലും അഴിമതി നടന്നെന്നാണ് ഇ.ഡി പറയുന്നത്. കവിതയുമായി ബിസിനസ് ബന്ധമുള്ള വ്യവസായി ശരത് റെഡ്ഢി, വൈ.എസ്.ആർ. കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസുലു റെഡ്ഢി, മകൻ രാഘവ് മഗുന്ത റെഡ്ഢി എന്നിവർക്കും പങ്കുണ്ടെന്ന് ഇ.ഡി പറയുന്നു.
ശരത് റെഡ്ഢിയും രാഘവ് റെഡ്ഢിയും മാപ്പുസാക്ഷികളായി മാറി.
കേജ്രിവാൾ
ഇന്ന് കോടതിയിൽ
ഹാജരാവണം;
അപ്പീൽ തള്ളി
ന്യൂഡൽഹി : കവിത അറസ്റ്റിലായ അതേ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാകുമോയെന്നതിൽ ആകാംക്ഷ. സമൻസുകളോട് സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ ഹർജിയിൽ കേജ്രിവാൾ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ കേജ്രിവാൾനൽകിയ അപ്പീൽ ഇന്നലെ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. ഹാജരാകുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു. ഇ.ഡി കൈമാറിയ എട്ട് സമൻസുകളും ഡൽഹി മുഖ്യമന്ത്രി നിരസിച്ചിരുന്നു.
ഇ.ഡിയുടെ സമൻസ് ലഭിച്ചാൽ ഹാജരാകണമെന്നത് കേജ്രിവാളിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും അത് നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |