രാമപുരം: സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ നെൽ കർഷകർ വലയുന്നു. രാമപുരം പഞ്ചായത്തിൽ 40 ഹെക്ടറോളം പാടശേഖരങ്ങളുണ്ട്. ഇതിൽ ഭൂരിഭാഗവും കൃഷിചെയ്യാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
ഏതാനും ചില കർഷകർ പല സ്ഥലങ്ങളിലായി 10 ഹെക്ടറോളം സ്ഥലത്ത് കൃഷിചെയ്യുന്നുണ്ട്. മാറി വരുന്ന കാലാവസ്ഥ കർഷകരെ ഈ വർഷവും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അധിക ചിലവുകൾ നിയന്ത്രിക്കാത്തത് മൂലം സർക്കാരിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും ഇപ്പോൾ കർഷകരുടെ മേൽ പ്രഹരമായിരിക്കുകയാണ്. കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന 6000 രൂപ ഒഴികെ മാസങ്ങളായി സർക്കാരിൽ നിന്നും ലഭിക്കേണ്ട ഒരു ആനുകൂല്യവും ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല. കർഷകരുടെ പേരിൽ രാഷ്ട്രീയക്കാർ മുതലക്കണ്ണീർ ഒഴുക്കുന്നതല്ലാതെ കർഷകരുടെ യഥാർത്ഥ പ്രശ്‌നം പരിഹരിക്കുവാൻ ആരും തയ്യാറാകുന്നില്ല.
രാമപുരം പഞ്ചായത്തിൽ വെള്ളിലാപ്പിള്ളി, കിഴതിരി, പാലവേലി, കൊണ്ടാട് എന്നീ പാടശേഖരങ്ങളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും തരിശായാണ് കിടക്കുന്നത്. പല സ്ഥലങ്ങളിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നെൽപാടം നിയമവിരുദ്ധമായി നികത്തി കരയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. തണ്ണീർത്തടങ്ങൾ നശിക്കുന്നത് മൂലം പഞ്ചായത്തിൽ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയുമാണ്. എത്രയും പെട്ടെന്ന് മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ കർഷകർക്ക് നൽകണമെന്നും, നിയമവിരുദ്ധമായി പാടം കൂനകൂട്ടി മണ്ണിട്ട് നികത്തുന്നത് തടഞ്ഞ് നെൽകൃഷി വ്യാപിപ്പിക്കുവാൻ സർക്കാർതല നടപടികൾ ഉണ്ടാകണമെന്ന കർഷകരുടെ ആവശ്യം ശക്തമാവുകയാണ്.
കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനായി രൂപം നൽകിയ കൃഷി വകുപ്പും അതിന് കീഴിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകളും ഇപ്പോൾ നോക്കുകുത്തി ആയിയെന്നാണ് ആക്ഷേപം. ഈ ഓഫീസുകൾ കൊണ്ട് ജനങ്ങൾക്ക് യാതൊരുവിധ ഉപകാരങ്ങൾ ഇല്ലെന്നും ജനസേവനം കൃത്യമായി നടത്താത്ത സർക്കാർ ഓഫീസുകൾ എന്തിനാണ് തുറന്നുവച്ച് ജനങ്ങൾക്ക് അധിക ഭാരം നൽകുന്നതെന്നും കർഷകർ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |