കോട്ടയം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്‌ക്ക് താമസിക്കുന്ന ജോർജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. വാകത്താനം പൊലീസ് മിസ്സിംഗ് കേസും രജിസ്റ്റർ ചെയ്‌തിരുന്നു. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകാമെന്നായിരുന്നു പൊലീസിന്റെ സംശയം. കമ്പം - കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാർക്ക് ചെയ്‌ത ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു ആദ്യം പുറത്തുവന്നത്.
കോട്ടയം രജിസ്‌ട്രേഷൻ (കെഎൽ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് പൊലീസിന്റെ ഫോറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം കാർ പരിശോധിച്ചപ്പോൾ ഉള്ളിൽ നിന്ന് ഒരു കുപ്പി കീടനാശിനി ലഭിച്ചു. ഇതോടെ മൂന്നുപേരും ആത്മഹത്യ ചെയ്‌തതാണെന്ന സംശയത്തിലാണ് പൊലീസ് സംഘം.
കുടുംബത്തിന് രണ്ടര കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് അയൽവാസി പറയുന്നത്. നിരവധി വായ്‌പകൾ ഇവർ എടുത്തിട്ടുണ്ട്. വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടാനായിരുന്നു ശ്രമം. ഏറെകാലമായി ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഇതിന്റെ പ്രയാസത്തിലായിരുന്നു കുടുംബം. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നു. ഇതായിരുന്നു കുടുംബത്തിൻറെ ഏക വരുമാന മാർഗം. ജോർജ് കർഷകനായിരുന്നു. നാല് ദിവസത്തിലേറെയായി കുടുംബത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |