കൊച്ചി: കേരളത്തിലെ ആദ്യ നിയമ മന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ കൊച്ചി എം.ജി. റോഡിലെ വീടായ 'സദ്ഗമയ" ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആഘാത പഠനത്തിന് സർക്കാർ 38 കോടി രൂപ അനുവദിച്ചു. രണ്ടു മാസത്തിനകം ഏറ്റെടുക്കൽ നടപടി പൂത്തിയാക്കി ഒരുവർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കുകയാണ് ലക്ഷ്യം.
സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പായുള്ള നടപടി ക്രമമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ആഘാതപഠനം. ഇപ്പോഴുള്ള കെട്ടിടം നിലനിറുത്തിയാകും പഠന ഗവേഷണ കേന്ദ്രം. മാസങ്ങൾക്ക് മുമ്പ് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസറും റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. 2022ലെ ബഡ്ജറ്റ് മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വസതി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. വീട് ഏറ്റെടുക്കുമെന്ന് 2022 ജനുവരിയിൽ മന്ത്രി പി. രാജീവും പ്രഖ്യാപിച്ചിരുന്നു.
ഒരു കോടി വകയിരുത്തി
നീതിന്യായ രംഗത്തെ പഠന ഗവേഷണ കേന്ദ്രമായി വസതി വികസിപ്പിക്കാൻ ഒരു കോടി രൂപ 2022 ലെ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം 2022 ജനുവരി ആറിനാണ് കൃഷ്ണയ്യരുടെ വസതിയിലെത്തി മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തിയത്. എം.ജി റോഡിൽ കെ.പി.സി.സി ജംഗ്ഷനിലെ സദ്ഗമയ വിൽക്കാൻ തീരുമാനിച്ചതറിഞ്ഞ് സർക്കാർ മകനെ ബന്ധപ്പെടുകയായിരുന്നു. വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2016 ഡിസംബറിൽ കൃഷ്ണയ്യർ മൂവ്‌മെന്റും മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു.
മുന്നിലെ സ്ഥലവും ഏറ്റെടുക്കാൻ ശ്രമിക്കും: മേയർ
സദ്ഗമയയുടെയും എം.ജി. റോഡിന്റെയും ഇടയ്ക്കുള്ള ഒന്നര സെന്റോളം സ്ഥലം കൂടി ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. മുമ്പ് പെട്രോൾ പമ്പ് സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണ്. മൂന്നുവശവും റോഡാണ്. സദ്ഗമയയ്ക്ക് നേരെ മുന്നിൽ ഈ ഭൂമി ലഭിച്ചാൽ കെ.പി.സി.സി. ജംഗ്ഷന്റെ മുഖച്ഛായ തന്നെ മാറ്റാനാകും. കൃഷ്ണയ്യരുടെ പൂർണകായ പ്രതിമ വേണമെങ്കിലും സ്ഥാപിക്കാം. സദ്ഗമയ്ക്ക് ജനശ്രദ്ധയിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെടുകയും ചെയ്യും.
22.86 സെന്റ് സ്ഥലത്താണ് സദ്ഗമയ. നീതി ന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വസതി മാറ്രുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |