കൊച്ചി: പ്രഖ്യാപനങ്ങളേറെ കണ്ട സംസ്ഥാന ബഡ്ജറ്റിൽ ഇത്തവണ കൊച്ചിക്ക് കൈനിറയെ നേട്ടം. കൊച്ചിയിലെ പുതിയ പദ്ധതികൾക്കും പുരോഗമിക്കുന്നവയ്ക്കുമായി 3,000 കോടിയിലേറെ രൂപ വകയിരുത്തി. ഭവനനിർമ്മാണ ബോർഡും നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്ന് മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമ്മിക്കുമെന്നതാണ് വലിയ പദ്ധതി. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള സംരംഭത്തിന് 2,150 കോടിയാണ് ബഡ്ജറ്റിലുള്ളത്.
3.59 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയം, 35.24 ലക്ഷം ചതുരശ്ര അടിയുടെ റസിഡൻഷ്യൽ സമുച്ചയം, പരിസ്ഥിതി സൗഹൃദ പാർക്കുകൾ, കോംപ്ലക്‌സ്, 19.42 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
കളമശേരിയിലേക്ക് മാറ്റുന്ന ഹൈക്കോടതി സമുച്ചയവും അനുബന്ധ ജുഡിഷ്യൽ ഓഫീസുകളും ഉൾപ്പെട്ട ജുഡീഷ്യൽ സിറ്റിക്കായി 15.04 കോടി രൂപ വിനിയോഗിക്കും. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന വിഹിതമായി 18 കോടി രൂപയും മാറ്റിവച്ചു. ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം വിദേശവായ്പാ സഹായത്തോടെ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് 239 കോടി നീക്കിവെച്ചതും ജില്ലയുടെ നേട്ടപ്പട്ടികയിൽ മുന്നിലുണ്ട്.
കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനം നടപ്പാക്കുന്നതിന് 150 കോടി രൂപ വകയിരുത്തി. സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ഡോക്കിംഗ് സൗകര്യം എന്നിവയിലൂടെ യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിൽ അനായാസ പ്രവേശനം സാദ്ധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള മോട്ടോർ-ഇതര ഗതാഗത പദ്ധതി വിദേശ സഹായത്തോടെ നടപ്പാക്കുന്നതിന് 91 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന് 10കോടി, മ്യൂസിയത്തിന് അഞ്ച് കോടി
കൊച്ചി നഗരത്തിലെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട് നിർമ്മാർജനത്തിനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്ക് 10കോടി രൂപ മാത്രമേ നീക്കിവച്ചുള്ളു. കൊച്ചി നഗരത്തിൽ മ്യൂസിയവും കൾച്ചറൽ കോംപ്ലക്‌സും നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വിശാല കൊച്ചി വികസന അതോറിട്ടിയുടെ വിവിധ പദ്ധതികൾക്കായി മൂന്ന് കോടി രൂപ അനുവദിച്ചു. പി.എസ്.സിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് 5.24 കോടിയുണ്ട്.
വ്യാവസായിക ഇടനാഴിക്ക് 200 കോടി
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി കൊച്ചി-പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറിനായുള്ള സംസ്ഥാനത്തിന്റെ പദ്ധതി ദേശീയ വ്യവസായ കോറിഡോർ വികസന നിർവഹണ ട്രസ്റ്റ് അംഗീകരിച്ചെന്നും ഇതിനായി 200 കോടി നീക്കിവച്ചെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കുറെയേറെ കിൻഫ്രയ്ക്കും...
സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്ക് 90.52 കോടി രൂപ വകയിരുത്തിയതിൽ 20 കോടി രൂപ കളമശേരി കിൻഫ്ര-ഹൈടെക് ഇന്നൊവേഷൻ പാർക്കിൽ സോൺ ടെക്‌നോളജി സ്ഥാപിക്കുന്നതിനും 70.52 കോടി രൂപ യുവജന സംരംഭകത്വ വികസന പരിപാടികൾക്കുമാണ്. പെട്രോകെമിക്കൽ പാർക്കിന് കൊച്ചി ബി.പി.സിഎല്ലിനോട് ചേർന്ന് 600 ഏക്കർ സ്ഥലം കണ്ടെത്തി. അതിൽ 82 ഏക്കർ കിൻഫ്രയ്ക്ക് കൈമാറി. ബി.പി.സി.എല്ലിന് 170 ഏക്കർ ഭൂമി അനുവദിച്ചു. പെട്രോകെമിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 13 കോടി വകയിരുത്തി.
മറ്റ് പദ്ധികൾ
ശമ്പളം ഉൾപ്പെടെ മെയിന്റനൻസ് ചെലവുകൾക്ക് കൊച്ചി ക്യാൻസർ സെന്ററിന് 14.5 കോടി രൂപ കൂടി അനുവദിച്ചു.
ലബോറട്ടറികൾക്കായി വകയിരുത്തിയ ഏഴ് കോടി രൂപയിൽ ഒരുവിഹിതം എറണാകുളം റീജിയണൽ ലബോറട്ടറിക്കും ലഭ്യമാകും.
കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക സഹായമായി ഒരു കോടി രൂപ അനുവദിച്ചു.
ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, വിശ്രമകേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, ചെറുവിനോദത്തിനുള്ള ഇടങ്ങൾ, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും.
ഇടമലയാർ ജലസേചന പദ്ധതിയുടെ വിഹിതം 10 കോടിയിൽ നിന്നും 35 കോടിയാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |