കൊച്ചി: കളമശേരിയിൽ ജൂഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായതോടെ നിലവിലെ ഹൈക്കോടതി സമുച്ചയം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചർച്ചകളും സജീവമായി. കൊച്ചി നഗരപ്രദേശത്ത് പലയിടത്തായി പ്രവർത്തിക്കുന്ന ട്രൈബ്യൂണലുകളും സ്ഥലപരിമിതികൊണ്ടും കാലപ്പഴക്കം കൊണ്ടും വീർപ്പുമുട്ടുന്ന ലോവർ കോടതികളും അനുബന്ധ ഓഫീസുകളും ഇവിടേയ്ക്ക് മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലെ ഹൈക്കോടതി സമുച്ചയത്തിൽ കോടതികൾ പ്രവർത്തിക്കുന്ന ഹാളുകൾക്ക് പുറമേ, ജഡ്ജിമാരുടെ ചേംബറുകൾ, ഓഫീസ് മുറികൾ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, പ്രോസിക്യൂഷൻ ഡയറക്ടേറ്റ്, അഭിഭാഷക ചേംബർ തുടങ്ങിയവയുണ്ട്. ഇതിൽ പ്രോസിക്യൂഷൻ ഡയറക്ടേറ്റിന് മറൈൻഡ്രൈവിലാണ് പുതിയ ആസ്ഥാന മന്ദിരമൊരുങ്ങുന്നത്.
എ.ജി ഓഫീസുൾപ്പെടെ മറ്റ് സംവിധാനങ്ങളും അനുബന്ധ ഓഫീസുകളും കളമശേരിയിലേക്ക് മാറ്റാനാണ് ധാരണ.
>നഗരത്തിലെ കോടതികൾ
2016ൽ തുറന്ന ബഹുനില ജില്ലാ കോടതി സമുച്ചയത്തിൽ 30 കോടതികൾ
ഇടമലയാർ കേസിലെ അഡി.ജില്ലാ കോടതി പനമ്പിളളി നഗറിൽ
അഡി.ജില്ലാ കോടതി 6 രവിപുരത്ത്
ട്രിബ്യൂണലുകളും സ്പെഷ്യൽ കോടതികളും
സി.ബി.ഐ. സ്പെഷ്യൽ കോടതി കലൂരിൽ
എൻ.ഐ.എ. സ്പെഷ്യൽ കോടതി, കലൂർ
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രിബ്യൂണൽ
എം.എ.സി.ടി.• ഇടമലയാർ സ്പെഷ്യൽ കോടതി
കുടുംബ കോടതി
നാല് മുൻസിഫ് കോടതികൾ
റെന്റ് കൺട്രോൾ കോടതി
ഒഫീഷ്യൽ റിസീവർ
ലീഗൽ എയ്ഡ് ക്ളിനിക്ക്
ബഡ്ജറ്റിൽ തുകയില്ല
കളമശേരിയിൽ, ഹൈക്കോടതിയും അനുബന്ധ ജൂഡീഷ്യൽ ഓഫീസുകളും ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചെങ്കിലും പദ്ധതിക്ക് തുക വകയിരുത്തിയിട്ടില്ല. അതേസമയം ഹൈക്കോടതി, സബോർഡിനേറ്റ് കോടതികൾ, കേരള ജൂഡീഷ്യൽ അക്കാഡമി എന്നവയുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട പ്രവർത്തന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി 15.04 കോടി രൂപ നീക്കിവച്ചു.
ജുഡീഷ്യൽ സിറ്റി: സമിതിയെ നിയോഗിച്ചു
കളമശേരിയിലെ നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിയുടെ പുരോഗതി വിലയിരുത്താൻ ഹൈക്കോടതി ഉന്നതാധികാരസമിതിയെ നിയോഗിച്ചു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്‌യുടെ ഉത്തരവുപ്രകാരമാണ് ജഡ്ജിമാരുടെ അഞ്ചംഗ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരാണ്അംഗങ്ങൾ. കളമശേരി എച്ച്.എം.ടി. വളപ്പിലെ 27 ഏക്കർ ഭൂമിയിൽ ജഡ്ജിമാരുടേയും മന്ത്രിമാരുടേയും സാന്നിദ്ധ്യത്തിൽ ഈ മാസം 17ന് സ്ഥലപരിശോധന നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |