കൊല്ലം: പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചാൽ ബന്ധുക്കൾക്ക് പത്ത് ലക്ഷം!, സമ്മതിദാനം നിർവഹിക്കുന്നവർ ക്യൂവിൽ കുഴിഞ്ഞ് വീണ് മരിച്ചാലോ നയാപൈസയുടെ വില കാണില്ല.
വോട്ടർമാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 2016 മുതൽ മുഖ്യമന്ത്രിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പലതവണ നിവേദനം നൽകി പടികൾ കയറിയിങ്ങുകയാണ്
മനുഷ്യാവകാശ പ്രവർത്തകനായ നീണ്ടകര മാമ്മൂട്ടിൽ വീട്ടിൽ ആർ.ഷൺമുഖദാസ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സംസ്ഥാനത്ത് ഏകദേശം 26 പേർ പോളിംഗ് സ്റ്റേഷനുകളിൽ കുഴഞ്ഞുവീണ് മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും പോളിംഗ് സ്റ്റേഷനിൽ പ്രത്യേക പരിഗണനയ്ക്ക് ചട്ടമുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ല.
പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ക്യൂ മാത്രമാണുള്ളത്. ഇതിനിടയിൽ മുതിർന്നവരോ ഗർഭിണികളോ ഭിന്നശേഷിക്കാരോ എത്തിയാൽ പ്രത്യേക പരിഗണന നൽകണമെന്നാണ് ചട്ടം. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഒരു വെൽഫെയർ ഓഫീസറുമുണ്ടാകും. പക്ഷെ ഭൂരിഭാഗം ബൂത്തുകളിലും പ്രായമേറിയവർക്കടക്കം പ്രത്യേക പരിഗണന ലഭിക്കാറില്ല.
ക്യൂ നീളുന്നതോടെ കൃത്യസമയത്ത് മരുന്ന് കഴിക്കാനാകാതെയും ഏറെ നേരം നിന്ന് അവശരായുമാണ് പലരും പോളിംഗ് സ്റ്റേഷനുകളിൽ കുഴഞ്ഞുവീണ് മരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്ന പരിഷ്കരണം കൊണ്ടുവന്നെങ്കിലും ജനങ്ങൾക്ക് പൂർണമായ വിശ്വാസം വന്നിട്ടില്ല.
വോട്ടർമാർക്ക് വിലയില്ലേ?
കൃത്യനിർവഹണത്തിനിടെ മരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഒന്നരലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്തിയത്. എന്നാൽ ജനാധിപത്യത്തിലെ ഏറ്റവും സുപ്രധാന കടമയായ സമ്മതിദാനം നിർവഹിക്കുന്നതിനിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകാൻ തയ്യാറല്ല.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തെത്തി. ഈ തിരഞ്ഞെടുപ്പ് മുതലെങ്കിലും വോട്ടർമാർക്ക് ജീവഹാനി സംഭവിച്ചാൽ കുടുംബത്തെ സഹായിക്കാൻ സർക്കാർ തയ്യാറാണം.
ആർ.ഷൺമുഖദാസ്
മനുഷ്യാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |