തൃശൂർ: തൃശൂർ - കുറ്റിപ്പുറം, തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതകളുടെ നിർമ്മാണകാലാവധി കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാക്കാനായില്ലെന്ന് വിവരാവകാശരേഖ. തൃശൂർ- കുറ്റിപ്പുറം റോഡിന്റെ പണി ഏറ്റെടുത്ത എൻജിനിയറിംഗ് കമ്പനി കരാർ പ്രകാരം പണി പൂർത്തിയാക്കേണ്ടത് കഴിഞ്ഞവർഷം സെപ്തംബർ 6നാണ്. എന്നാൽ പണി പൂർത്തിയാക്കാത്തതിനാൽ കരാർ കാലാവധി ഡിസംബർ 31 വരെ നീട്ടിനൽകി. എന്നിട്ടും പൂർത്തിയാക്കിയില്ല. ഈ റോഡിന്റെ വെറും 19% നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നാണ് വിവരം.
അതേസമയം, തൃശൂർ- കൊടുങ്ങല്ലൂർ റോഡിന്റെ പണി 2021 ആഗസ്റ്റ് 2ന് ആരംഭിച്ചതാണ്.
രണ്ട് വർഷത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. പൂർത്തീകരിക്കേണ്ട 2023 ആഗസ്റ്റ് 2 നുനുള്ളിൽ പണി കഴിഞ്ഞില്ല. കരാർ തീയതി ഈ മാസം 28 വരെ നീട്ടി. എന്നാൽ ഇതുവരെ റോഡിന്റെ 28.37% പണി മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്ന് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിൽ വ്യക്തം.
തിരക്കേറിയ പാത, എന്നിട്ടും?
സംസ്ഥാനപാതകളിൽ തിരക്കേറിയവയിൽ ഒന്നാണ് തൃശൂർ - കുറ്റിപ്പുറം. റോഡു പണി തുടങ്ങുന്നതിന് മുൻപേ പുഴയ്ക്കലിൽ ഗതാഗതക്കുരുക്കായിരുന്നു. ഒരു വരി റോഡ് പണിതതോടെ ഈയിടെയായി തിരക്ക് അൽപ്പം കുറവുണ്ട്. പക്ഷേ, മറ്റേ വരിയിൽ പണി കഴിഞ്ഞിട്ടില്ല. ഇവിടത്തെ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് എത്താൻ കഴിയാത്തതിൽ പ്രതിഷേധവുമുണ്ട്. മുണ്ടൂരിൽ നിന്ന് പുറ്റേക്കര വരെയും മഴുവഞ്ചേരിയിൽ നിന്ന് ചൂണ്ടൽ വരെയും നാലുവരിയായിട്ടില്ല. കേച്ചേരി ബസ് സ്റ്റാൻഡ് 9 വർഷമായിട്ടും തുറക്കാനുമായിട്ടില്ല.
പണിതീരും മുൻപേ പാച്ചിൽ
തൃശൂർ - കുന്നംകുളം പാതയിൽ പണി നടക്കുമ്പോഴും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞദിവറം കാണിപ്പയ്യൂർ സ്വകാര്യ ആശുപത്രിക്കു സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തൃശൂർ - കുന്നംകുളം റൂട്ടിലോടുന്ന ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് അപകടങ്ങൾ പതിവായ ഈ പാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ വേഗം കുറച്ചുപോകണമെന്ന് ആവശ്യമുണ്ട്.
തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ ചെലവ്: 218 കോടി
(പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്)
ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണം. പണി അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരിഹാരമായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും.- അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, കെ.പി.സി.സി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |