പാലക്കാട്: ആർ.ടി ഓഫീസിലെ ഒഴിവുകൾ നികത്താത്തത് മൂലം കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് രേഖകൾ. വിവിധ ആശ്യങ്ങൾക്കായി ആർ.ടി ഓഫീസിൽ എത്തുന്നവർ യഥാസമയം സേവനം ലഭിക്കാതെ മടങ്ങുന്നു.
ജോയന്റ് ആർ.ടി.ഒ സ്ഥലം മാറിയപ്പോൾ ഈ തസ്തികയിൽ പുതിയ നിയമനം നടക്കാത്തതാണ് ആർ.ടി ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ കാരണം. 8041 പുതിയ ആർ.സി ബുക്കും 8000 ഡ്രൈവിംഗ് ലൈസൻസും വിതരണം ചെയ്യാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസേന നൂറുകണക്കിന് പുതിയ അപേക്ഷകളാണ് വരുന്നത്.
പാലക്കാട് ആർ.ടി ഓഫീസിലുണ്ടായിരുന്ന ഹെഡ് അക്കൗണ്ടന്റ് തസ്തിക ഹെഡ് ഓഫീസിലേക്ക് മാറ്റുകയും ജൂനിയർ സൂപ്രണ്ട് സസ്‌പെൻഷനിലാവുകയും ചെയ്തതോടെ ജോലിഭാരം ഇരട്ടിയായതായി ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്രം നൽകിയ സോഫ്റ്റ് വെയർ സുഖകരമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ആർ.സി ബുക്കും ഡ്രൈവിംഗ് ലൈസൻസും വിതരണം ചെയ്ത വകയിൽ തപാൽ വകുപ്പിന് എട്ടുകോടിയോളം കൊടുക്കാനുണ്ട്. ഇതിൽ രണ്ടുകോടിയെങ്കിലും ലഭിച്ചാലേ ഇനി വിതരണം ചെയ്യൂവെന്ന് തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ എ.ഐ കാമറകളുടെ തലവേദനയും പരാതികളും ഒരുവശത്തുണ്ട്.
പുതിയ ആർ.സി ബുക്ക് നൽകാനാകുന്നില്ല
ഇപ്പോൾ മോട്ടോർ വാഹന ഇൻസ്‌പെക്ടർക്കാണ് അധികച്ചുമതല. എന്നാൽ ഇരട്ടിഭാരം കാരണം പലജോലികളും ചെയ്തു തീർക്കാനാവുന്നില്ല. വകുപ്പിലെ ഇൻസ്‌പെക്ടർമാർക്ക് ആർ.സി ബുക്കും ലൈസൻസും അനുവദിക്കാൻ അധികാരമുണ്ട്. പക്ഷേ ലൈസൻസിനായുള്ള പരിശോധന, വാഹന പരിശോധന എന്നിവ കാരണം അവർക്കും സമയമില്ല. പുതിയ വാഹനങ്ങളുടെ ആർ.സി ബുക്ക് പോലും നൽകാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |