പാലക്കാട്: റോഡിലെ കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു. പാലക്കാട് പറക്കുന്നത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയിലാണ് സുധാകരൻ വീണത്.
രാത്രി ഏഴരയോടെയാണ് സുധാകരൻ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് തെറിച്ച് വീണത്. വീഴ്‌ചയിൽ സമീപത്തുണ്ടായിരുന്ന കല്ലിൽ തലയിടിച്ചെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ അര മണിക്കൂറിന് ശേഷമാണ് വാഹനം ലഭിച്ചതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കുഴി മൂടാൻ മൂന്ന് മാസമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. സുധാകരന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസങ്ങൾക്ക് മുമ്പാണ് പാലക്കാടുണ്ടായ വാഹനാപകടത്തിൽ അദ്ധ്യാപിക മരിച്ചത്. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോഗ്രഫി അദ്ധ്യാപിക മിനി (48) ആണ് മരിച്ചത്. കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം. മകനോടൊപ്പം പാലക്കാട്ടേക്ക് ബെെക്കിൽ പോകുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ച് വീണു.
ഇതിനിടെ, എതിരെ വന്ന സ്കൂൾ ബസ് തലയിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് - ദേവദാസ് (റിട്ടയേഡ് എസ് ഐ), മക്കൾ - അശ്വിൻ ദേവ്, റിസ്വിൻ ദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |