കൊല്ലം: മാലിന്യ ശേഖരണം, സംസ്കരണം എന്നീ മേഖലകളിലെ സേവനങ്ങൾ വർദ്ധിക്കുന്നതിനാൽ ജില്ലയിലെ ഹരിത കർമ്മസേനയെ വിപുലീകരിക്കാനൊരുങ്ങുന്നു. നിലവിൽ ജില്ലയിൽ മൂവായിരത്തോളം ഹരിതകർമ്മ സേനാംഗങ്ങളാണുള്ളത്.
പഞ്ചായത്തിലും നഗരസഭകളിലും ഒരു വാർഡിൽ രണ്ട് ഹരിതകർമ്മ സേനാംഗങ്ങളും കോർപ്പറേഷനിൽ പരമാവധി ആറുപേരുമാണ് വീടുവീടാന്തരം കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്നത്. ഇത് അപര്യാപ്തമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഒരു അംഗം ദിവസം ശരാശരി 50 വീടുകൾ വരെ കയറിയിറങ്ങേണ്ടിവരും. കോർപ്പറേഷനിൽ ഒരു വാർഡിൽ രണ്ടായിരത്തിലധികം വീടുകൾ വരെയുണ്ട്. ഈ സാഹചര്യത്തിൽ പലപ്പോഴും മുഴുവൻ വീടുകളും കയറിയിറങ്ങാൻ സാധിക്കില്ല.
എണ്ണം ആനുപാതികമല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ആളുകളെ എടുക്കാമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുംബശ്രീ സി.ഡി.എസ്, ഹരിത കർമ്മ സേന കൺസോർഷ്യം എന്നിവ വഴി പുതിയ സേനാംഗങ്ങളെ ജോലിക്കെടുക്കുന്നത്.
ഇവരുടെ പ്രവർത്തനം സംസ്ഥാന തലം മുതൽ വാർഡ് തലം വരെ വിലയിരുത്താൻ കെൽട്രോണിന്റെ സഹായത്തോടെ ഹരിതകേരള, ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഹരിത മിത്രം ആപ്ളിക്കേഷന്റെ പ്രവർത്തനം ഈ മാസം അവസാനത്തോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും.
പ്രവർത്തനം വിലയിരുത്താൻ ഹരിത മിത്രം ആപ്പ്
മാലിന്യ സംസ്കരണം വിലയിരുത്താൻ ഡിജിറ്റൽ സംവിധാനം
ഹരിത മിത്രം ആപ്ളിക്കേഷൻ ഈ മാസം അവസാനത്തോടെ ജില്ലയിൽ
ആദ്യഘട്ടത്തിൽ 32 ഉം രണ്ടാം ഘട്ടത്തിൽ 31 ഉം തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കും
കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, തീയതി, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം എന്നിവ ആപ്പിൽ ലഭ്യമാകും
യൂസർ ഫീ അടയ്ക്കാത്തവരെ കണ്ടെത്താനാകും
വീടുകളിൽ പതിച്ചിരിക്കുന്ന ക്യു.ആർ കോഡ് വഴി വിവരശേഖരണം
അലയമൺ പഞ്ചായത്തിൽ വിവരശേഖരണം നൂറ് ശതമാനവും ആപ്പ് വഴി
യൂസർ ഫീ നൽകാൻ മടി
പല തദ്ദേശസ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ട 50രൂപ യൂസർ ഫീ നൽകാൻ മടിയുള്ളവരുണ്ട്. ഇവർ പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ അശാസ്ത്രീയമായി വീടുകളിൽ തന്നെ സംസ്കരിക്കുകയാണ്.
മൂന്നുമാസം തുടർച്ചയായി യൂസർ ഫീ അടയ്ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവർ മറ്റ് സേവനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ എത്തുമ്പോൾ യൂസർ ഫീ കുടിശികയും 50 ശതമാനം പിഴയും അടയ്ക്കേണ്ടിവരും.
തദ്ദേശ സ്ഥാപന അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |