പുനലൂരിൽ ഇന്നലെ താപനില 38 ഡിഗ്രി
കൊല്ലം: കുംഭച്ചൂടിൽ നാടും നഗരവും വെന്തുരുകാൻ തുടങ്ങിയതോടെ പകൽ സമയം ജില്ലയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇന്നലെ പുനലൂരിൽ 38 ഡിഗ്രി താപനിലയാണ് അനുഭവപ്പെട്ടത്.
ഫീൽഡ് സ്റ്റാഫ്, ഭക്ഷണവിതരണ ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരാണ് ചുട്ട് പൊള്ളുന്ന വെയിലിൽ തളരുന്നത്. കനത്ത വെയിലത്തും ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് പലരും.
ജില്ലയിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സമാനമായ അസ്വസ്ഥതകൾ മൂലം ചികിത്സതേടിയ കേസുകളുണ്ട്. പൊള്ളലേൽക്കാനുള്ള സാദ്ധ്യത വർദ്ധിച്ചതിനാൽ പലരും സൺസ്‌ക്രീമും ചൂട് പ്രതിരോധിക്കുന്ന വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ പഴവർഗങ്ങളുടെ വിലയും ഉയർന്നു. തണ്ണിമത്തൻ, മുന്തിരി എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്.
കോളടിച്ച് ശീതളപാനീയ കച്ചവടം
ചൂടിന് ആശ്വാസം തേടി പലരും എത്തുന്നത് ശീതളപാനീയ കടകളിൽ
ജ്യൂസ്, സർബത്ത്, നാരാങ്ങവെള്ളം എന്നിവയ്ക്ക് ആവശ്യക്കാരേറെ
കരിക്ക് വിപണിയും ഉഷാർ
വില
കരിക്ക് ₹ 50-60
ജ്യൂസ് ₹ 50 - 80
സർബത്ത് - സോഡാ നാരങ്ങാവെള്ളം ₹ 25 -30
ആപ്പിൾ ₹ 240-260
മാതളം ₹ 180-200
മുന്തിരി (സീഡ്ലസ്) കറുപ്പ് ₹ 140
ഓറഞ്ച്-80
പൈനാപ്പിൾ- 60
കുപ്പിവെള്ള വിൽപ്പന കൂടി
കുപ്പിവെള്ളത്തിന് പല വിലയാണ് ഈടാക്കുന്നത്. ഒരുലിറ്റർ വെള്ളത്തിന് 15രൂപയും 20 രൂപയും ഈടാക്കുന്ന കടകളുണ്ട്. ജയിൽ വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും റേഷൻകടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.
വെള്ളം കുടിക്കുന്നതിനൊപ്പം പഴവർഗങ്ങളും കൂടുതലായി കഴിക്കണം.
ആരോഗ്യ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |