പാണ്ടിക്കാട്: പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പാണ്ടിക്കാട് പന്തല്ലൂർ കടമ്പോട് സ്വദേശി ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടി (36) ആണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ മൊയ്തീൻകുട്ടിയെ പാണ്ടിക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മരണപ്പെടുകയായിരുന്നു. പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സിവിൽ പൊലീസുകാരായ ആന്റസ് വിൻസൻ, ടി.പി.ശംസീർ എന്നിവരെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി.ബാബു അന്വേഷിക്കും. പെരിന്തൽമണ്ണ സബ് കളക്ടർ മജിസ്റ്റീരിയൽ അന്വേഷണവും നടത്തും.
തിങ്കളാഴ്ച പ്രദേശത്തെ ക്ഷേത്രത്തിലെ പൂരത്തിനോട് അനുബന്ധിച്ചുണ്ടായ അടിപിടി അന്വേഷിക്കാനാണ് മൊയ്തീൻകുട്ടി അടക്കം ഒമ്പത് പേരെ പാണ്ടിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. നാട്ടുകാർ തമ്മിലുണ്ടായ സംഘർഷം തടയാൻ എത്തിയപ്പോൾ പൊലീസിന് നേരെയും ഉന്തുംതള്ളുമുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചാണ് മൊയ്തീൻകുട്ടി അടക്കമുള്ളവരെ വിളിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ സ്റ്റേഷനിൽ ഹാജരായ മൊയ്തീൻകുട്ടി അഞ്ച് മണിയോടെ സ്റ്റേഷൻ പരിസരത്തുള്ള ഔട്ട് ഹൗസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഔട്ട് ഹൗസിൽവച്ച് 15 മിനിറ്റോളം മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യം ചെയ്തെന്നും ഇവിടെ സിസി ടിവിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഗുരുതര ഹൃദ്‌രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും മൊയ്തീൻകുട്ടി അപേക്ഷിച്ചിട്ടും പൊലീസുകാർ മർദ്ദിച്ചതായും ബന്ധുക്കൾ പറയുന്നു. ജീവന് ആപത്തുണ്ടാവുന്ന വിധത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് മൊയ്തീൻകുട്ടിയെ ചികിത്സിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ.മാത്യൂസ് പോൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ബി.പി തീരെ കുറവായിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആൻജിയോഗ്രാം ചെയ്തില്ല. നേരത്തെ കടുത്ത ഹൃദ്രോഗത്തിന് ചികിത്സ തേടിയതിന്റെ രേഖകൾ ബന്ധുക്കൾ കാണിച്ചിരുന്നതായും ഡോക്ടർ പറയുന്നു. ഇൻക്വസ്റ്റിലും ശരീരത്തിൽ പുറമേക്കുള്ള കാര്യമായ പരിക്കുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൊയ്തീൻകുട്ടിയുടെ മരണത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്, യൂത്ത് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരും പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |