തൃശൂർ: ജില്ലയിൽ റേഷൻ മസ്റ്ററിംഗ് അലങ്കോലപ്പെട്ടു, മണിക്കൂറുകളോളം കാത്തുനിന്ന കാർഡ് ഉടമകൾ നിരാശരായി മടങ്ങി. ഭൂരിപക്ഷം കടകളിലും രണ്ടര മണിക്കൂർ കൊണ്ട് ശരാശരി രണ്ടുവീതം കാർഡുകളാണ് മസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ എട്ട് മുതലാണ് മസ്റ്ററിംഗ് തുടങ്ങിയത്.
നൂറുകണക്കിന് ഗുണഭോക്താക്കളാണ് ഓരോ കടകളിലും കാത്തുനിന്നിരുന്നത്. ഒടുവിൽ നിരാശരായി ആയിരുന്നു എല്ലാവരുടയും മടക്കം. ഇന്ന് മഞ്ഞക്കാർഡുകാർക്ക് മാത്രം മസ്റ്ററിംഗ് നടത്തുമെന്നാണ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ അതും നടക്കുമെന്ന് ഉറപ്പില്ല.
ഇ - പോസ് മെഷീന്റെ സെർവർ തകരാറിനെത്തുടർന്നാണ് മസ്റ്ററിംഗ് മുടങ്ങിയത്. സെർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഞായറാഴ്ച വരെയാണ് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് റേഷൻ കടകൾ, ഇവയ്ക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകൾ നടക്കുന്നത്.
എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. പലയിടത്തും വലിയ പ്രതിഷേധവും ഉയർന്നു. പലരും ജോലി ഉപേക്ഷിച്ചാണ് മസ്റ്ററിംഗ് നടത്താൻ എത്തിയത്. ഇവർക്ക് വീണ്ടും എത്തേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |