തൃശൂർ: തിരഞ്ഞെടുപ്പ് തീയതി കുറിച്ചതോടെ, കൊണ്ടുപിടിച്ച പ്രചാരണ പരിപാടികളുമായി സ്ഥാനാർത്ഥികൾ ഓടുമ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണം തിരിഞ്ഞുകൊത്തുന്നു. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് പ്രത്യേക ടീമുണ്ടെങ്കിലും പലപ്പോഴും അണികളുടെ ആവേശവും സ്ഥാനാർത്ഥികളെ ചുറ്റിക്കാറുണ്ട്. നടൻ ടൊവിനോയുമൊത്ത് വി.എസ്. സുനിൽകുമാർ ഫേസ് ബുക്കിൽ പങ്കുവച്ച ചിത്രവും ഗോപിയാശാനോട് അനുഗ്രഹം തേടാൻ സുരേഷ് ഗോപി കലാമണ്ഡലം എത്തിയെന്നുള്ള ആരോപണവുമായി ബന്ധപ്പെട്ട് മകന്റെ ഫേസ്ബുക്ക് പോസ്റ്റുമാണ് ഇന്നലെ ചർച്ചയ്ക്ക് വക വച്ചത്.
കഴിഞ്ഞദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം വി.എസ്. സുനിൽ കുമാർ പങ്കുവച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോൾ ടൊവിനോ വിജയാശംസ നേർന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ് സുനിൽ കുമാർ കുറിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ അംബാസഡറാണെന്നും തന്റൊപ്പമുള്ള ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
വിഷയം സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇതോടെ സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചു. അതേസമയം സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിപ്പ് നൽകി.
ഗോപിയാശാന്റെ അനുഗ്രഹം തേടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്
സുരേഷ് ഗോപി കലാമണ്ഡലം ഗോപിയാശാന്റെ അനുഗ്രഹം തേടിയെത്താൻ അനുവാദം ചോദിച്ചെന്ന് കാട്ടി ഗോപിയാശാനെ ചികിത്സിക്കുന്ന ജില്ലയിലെ പ്രശസ്ത ഡോക്ടർ വിളിച്ചെന്ന് ആരോപിച്ച് മകൻ രഘുവിട്ട ഫേസ്ബുക്ക് പോസ്റ്റും വിവാദമായി. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത്. മകൻ വിസമ്മതം പ്രകടിപ്പിച്ചതോടെ പത്മഭൂഷൻ കിട്ടണ്ടേ, അതിനാൽ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടെന്നാണ് മകൻ പറഞ്ഞത്. ഇതോടെ ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിയും രംഗത്തെത്തി. ഗോപിയാശാനെ കാണാൻ അനുവാദം ചോദിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരെയൊക്കെ കാണണമെന്ന് നിർദ്ദേശിക്കുന്നത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പിന്നീട് രാത്രിയോടെ മകൻ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ചു.
നിരീക്ഷിക്കാൻ സമിതി
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾക്കുള്ള പ്രീ സർട്ടിഫിക്കേഷൻ നൽകാനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനും രൂപീകരിച്ച മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതിയുടെ (എം.സി.എം.സി) പ്രഥമ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശമനുസരിച്ച് രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി പ്രീ സർട്ടിഫിക്കേഷൻ നൽകും.
5 കാര്യങ്ങൾ സമിതി നിരീക്ഷിക്കും
പെയ്ഡ് ന്യൂസ്
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം
വ്യാജ വാർത്തകൾ
അശ്ലീലമോ അപകീർത്തികരമോ ആയ വാർത്തകൾ
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ
ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചു
- വി.എസ്. സുനിൽ കുമാർ
ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യും.
- സുരേഷ് ഗോപി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |