മുടപുരം: കടുത്ത വേനൽ മൂലം വ്യാപകമായി കരക്കൃഷി നശിക്കുന്നതിൽ ആശങ്കയിലായിരിക്കുകയാണ് അഴൂർ, കിഴുവിലം പഞ്ചായത്തിലെ കർഷകർ. മുൻകാലങ്ങളിലുണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരത്തുക കർഷകർക്ക് യഥാസമയം ലഭിക്കാത്തതും കർഷകരെ ഭീതിയിലാക്കുന്നു. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികൾക്കാണ് വലിയ നാശമിപ്പോൾ ഉണ്ടായിരിക്കുന്നത്. രണ്ടു പഞ്ചായത്തുകളിലായി 35 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സുരേഷിന് തന്നെ 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ ചിറ്റാരിക്കോണം, കൃഷ്ണപുരം, കോടൽ, നാഗാർനട, പാറയിൽ തോട്, മുക്കോണി, ചേമ്പുംമൂല, മുട്ടപ്പലം, മുടപുരം തുടങ്ങി സ്ഥലങ്ങളിലായി തണ്ണിമത്തൻ, വിവിധയിനം പച്ചക്കറികൾ, വാഴകൾ തുടങ്ങിയവ വർഷങ്ങളായി കൃഷി ചെയ്തുവരുന്ന കർഷകന്റെ മൂവായിരത്തോളം വാഴകൾ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഒടിഞ്ഞു വീണു നശിച്ചു. കൃഷി നശിച്ചാൽ, കൃഷിസ്ഥലം സന്ദർശിക്കാൻ കൃഷിഭവനിൽ നിന്ന് ജീവനക്കാർ വരുന്നില്ല എന്നത് കർഷകരുടെ വലിയ പരാതിയായി മാറിയിട്ടുണ്ട്. ഇതിനുപുറമെ അക്ഷയകേന്ദ്രം വഴി നഷ്ടപരിഹാരത്തുകയ്ക്കായി അപേക്ഷ നൽകിയാലും ധനസഹായം യഥാസമയം അനുവദിക്കുന്നില്ല. രണ്ടുവർഷമായിട്ടും തുക അനുവദിക്കാത്ത അപേക്ഷകളും നിലവിലുണ്ട്. അതിനാൽ കൃഷിനാശം ഉണ്ടായി രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുകയും ധനസഹായവും അനുവദിച്ചില്ലെങ്കിൽ ഇനി ഭീമമായ നഷ്ടം സഹിച്ച് കൃഷി ചെയ്യാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
വാഴകൾ ഒടിഞ്ഞുവീഴുന്നു
കുടം വന്നതും വിളവെടുക്കാൻ പാകമാവാത്തതുമായ വാഴകളാണ് കൂടുതലും ഒടിഞ്ഞുവീഴുന്നത്. ഒരുവാഴ മറ്റൊന്നിന്റെ മീതെ ഒടിഞ്ഞു വീഴുന്നതിനാൽ ഒന്നിനു മീതെ നിരനിരയായി വാഴകൾ ഒടിയുന്നു. പാകമാവാത്ത കുലകൾ വെട്ടിയെടുത്ത് വിൽക്കാനും കഴിയാത്തതിനാൽ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.
കർഷകൻ, മുട്ടപ്പലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |