കണ്ണൂർ: 2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിൽ നടക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. ആദ്യഘട്ടം ജൂലായ് 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർട്ട്ഫോണിലെ ആപ്പ് വഴി ശേഖരിക്കും.
ഇതിന് മുമ്പ് പൗരന് പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് സെൽഫ് എന്യൂമറേഷൻ നൽകാം. ഈ പ്രക്രിയ ജൂൺ 16 മുതൽ 30 വരെയാണ്. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമറിയാൽ മതി.
ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.
സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്ട് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ജില്ലാതല/ചാർജ് ഓഫീസർമാർക്കുള്ള സെൻസസ് പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എമ്മും ജില്ലാ സെൻസസ് ഓഫീസറുമായ കല ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസറും സെൻസസ് പരിശീലനത്തിന്റെ ചാർജ് ഓഫീസറുമായ നിനോജ് മേപ്പടിയത്ത് സംസാരിച്ചു.
സെൻസസ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ പി.പ്രദീപ് കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ കെ.വിജുല എന്നിവർ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |