കൊല്ലം: പോർട്ട് അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് ഇന്നലെ കൊല്ലത്ത് എത്തേണ്ടിയിരുന്ന ചരക്ക് കപ്പലിന്റെ വരവ് മുടങ്ങി. ഈമാസം 30ലേയ്ക്ക് തത്ക്കാലം സർവീസ് മാറ്റിയിരിക്കുകയാണ്. തർക്കത്തിന് പരിഹാരമായില്ലെങ്കിൽ വരവ് റദ്ദാകാനാണ് സാദ്ധ്യത.
എഫ്.സി.ഐയുടെ 50 കണ്ടയ്‌നർ ഭക്ഷ്യധാന്യങ്ങളുമായാണ് ചൗഗ്ലേ 8 എന്ന കപ്പൽ കൊല്ലത്തേക്ക് വരാനിരുന്നത്. വരുന്ന ആഴ്ച വീണ്ടുമൊരു സർവ്വീസ് കൂടി ആസൂത്രണം ചെയ്തിരുന്നതുമാണ്. ഇതിനിടയിലാണ് പോർട്ട് അധികൃതരുമായി തർക്കം ഉടലെടുത്തത്. കഴിഞ്ഞ സെപ്തംബറിൽ വന്നുപോയ സർവീസിനെന്ന പോലെ 30ന് എത്തുന്ന കപ്പലിനും കൊച്ചിയിലേക്ക് മടക്കച്ചരക്ക് ലഭിച്ചിട്ടില്ല.
തർക്കത്തിന്
രണ്ടുണ്ട് കാര്യം
1.താരതമ്യേന കുറഞ്ഞ കുതിരശക്തിയുള്ള ചാലിയാർ എന്ന ടഗാണ് നേരത്തെ കൊല്ലം പോർട്ടിൽ ഉണ്ടായിരുന്നത്. കൊല്ലം പോർട്ടിന്റെ പരിധിയിൽ പ്രവേശിക്കുന്ന കപ്പലുകളെ നിയന്ത്രിക്കുന്നത് പോർട്ടിന്റെ ഉടമസ്ഥയിലുള്ള ടഗാണ്. പുറംകടലിൽ പോയി ടഗ് പൈലറ്റായി കപ്പലിനെ കൊണ്ടുവരുന്നതാണ് രീതി. ചാലിയാറിന് കുതിരശേഷി കുറവായതിനാൽ വരുമ്പോഴും തിരികെ പോകുമ്പോഴും പൈലറ്റ് പോകുന്നതിന് ആകെ 15000 രൂപയിൽ താഴെയായിരുന്നു ചെലവ്. എന്നാൽ, ചാലിയാറിനെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുകയും പകരം കൂടുതൽ കുതിരശക്തിയുള്ള മലബാർ എന്ന കപ്പലിനെ ഇങ്ങോട്ടേക്ക് കൊണ്ടു വരികയും ചെയ്തു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വാടക പ്രകാരം മലബാറിന് ഒരു ലക്ഷം രൂപയിലധികം പൈലറ്റ് ചാർജ്ജ് ആകും. ഇത്രയും തുക നൽകാനാവില്ലെന്നാണ് ചരക്ക് കപ്പൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ വാദം.
2. തീരദേശക്കപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കാൻ സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിക്ക് സർക്കാർ പ്രത്യേക ഇൻസെന്റീവ് നൽകുന്നുണ്ട്. ടി.ഡി.എസ് പിടിച്ച ശേഷമേ ഈ തുക നൽകൂവെന്നാണ് പോർട്ട് അധികൃതരുടെ നിലപാട്. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് തുക പൂർണമായും ലഭിക്കണമെന്നാണ് കപ്പൽ ഏജൻസിയുടെ ആവശ്യം.
കണ്ടയ്‌നർ ഒന്നിന്
10200 രൂപ ഇൻസെന്റീവ്
കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരുന്ന ഓരോ കണ്ടയ്‌നറിനും 10200 രൂപ വീതം ഷിപ്പിംഗ് ഏജൻസിക്ക് ഇൻസെന്റീവ് ലഭിക്കും. ഈ തുകയുടെ ഒരുഭാഗം ചരക്ക് കൊണ്ടുവരുന്ന വ്യാപാരികൾക്കോ വ്യവസായികൾക്കോ നൽകി കൊല്ലം തുറമുഖത്തേക്ക് ആകർഷിക്കണമെന്നതാണ് മാരിടൈം ബോർഡിന്റെ നിർദ്ദേശം. എന്നാൽ, ഷിപ്പിംഗ് ഏജൻസി നാമമാത്രമായ തുകയേ ചരക്ക് ഉടമകൾക്ക് കൂലിയിനത്തിൽ കുറവ് നൽകുന്നുള്ളുവെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |