ന്യൂഡൽഹി: ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ പ്രതിഷേധം രാജ്യത്തിന് പുറത്തേയ്ക്കും വ്യാപിച്ചു. ന്യൂഡൽഹിയിലേതടക്കം വിവിധ രാജ്യങ്ങളിലെ ഇസ്രായേലി എംബസികൾ ട്രേഡ് യൂണിയൻ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തനമവസാനിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അമേരിക്കയിലെ ഇസ്രായേലി എംബസി അറിയിച്ചിട്ടുണ്ട്.
ജഡ്ജിമാരെ നിയമിക്കുന്ന സമിതിയെ സർക്കാരിന് കീഴിലാക്കുന്ന ഭരണ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനോടൊപ്പം ഇസ്രായേലിലെ തന്നെ മുൻനിര തൊഴിലാളി യൂണിയൻ പങ്കുചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അംബാസിഡർമാരടക്കമുള്ള നയതന്ത്ര പ്രതിനിധികളും പണിമുടക്കുന്നതായുള്ള അറിയിപ്പുണ്ടായത്.
അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു നീതിന്യായ വ്യവസ്ഥയെ തന്റെ വരുതിയ്ക്ക് വരുത്താനാണ് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതിനിടയിൽ പ്രതിഷേധക്കാർ സംഘടിച്ചെത്തി നെതന്യാഹുവിന്റെ വസതി വളഞ്ഞിരുന്നു. ഇവിടേയ്ക്ക് പൊലീസും സൈന്യവും എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തലസ്ഥാനമായ ടെൽ അവീവിലും ജറുസലേമിലും പ്രതിഷേധമുണ്ടായി. അതേസമയം തന്റെ നിലപാടുകളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച പ്രതിരോധമന്ത്രി യോവ് ഗല്ലനെ നെത്ന്യാഹു സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |