
തിരുവല്ല: മഴക്കെടുതിയെ തുടർന്ന് ജില്ലയിലുണ്ടായ സാഹചര്യം വിലയിരുത്താൻ തിരുവല്ല പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കൃഷിനാശത്തിന് നൽകുന്ന ധനസഹായം 25 ശതമാനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കടകൾ വൃത്തിയാക്കി വീണ്ടും ആരംഭിക്കുന്നതിന് വ്യാപാരികൾക്കും 10,000 രൂപ വീതം നൽകും. നിലവിൽ കച്ചവടക്കാർക്കുള്ള വായ്പ പദ്ധതി പരിഷ്‌കരിക്കും.
യോഗത്തിൽ വർഗീസ് മാമ്മൻ എം.എൽ.എ, ജില്ല കളക്ടർ എ.നിസാമുദ്ദീൻ, തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ എസ്.ലേഖ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
♦ 142 ക്യാമ്പുകൾ, 3331 കുടുംബങ്ങൾ
ജില്ലയിൽ 142 ക്യാമ്പുകളിലായി 3331 കുടുംബങ്ങളിലെ 10,570 പേർ നിലവിലുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പ് തിരുവല്ല താലൂക്കിലാണ്, 101 എണ്ണം. കോഴഞ്ചേരി 18, കോന്നി രണ്ട്, അടൂർ ആറ്, റാന്നി ആറ്, മല്ലപ്പള്ളി ഒമ്പത് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. അടൂർ, റാന്നി താലൂക്കുകളിൽ ഓരോ വീട് പൂർണമായും തകർന്നു. കോഴഞ്ചേരി ഒമ്പത്, കോന്നി 17, മല്ലപ്പള്ളി മൂന്ന്, അടൂർ നാല്, തിരുവല്ല 70, റാന്നി 23 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |