അമ്മ സംഘടനയിൽ അടുത്ത കാലത്തായി ഉടലെടുത്ത തർക്കങ്ങളും അഭിപ്രായ ഭിന്നതകളും വല്ലാതെ വേദനിപ്പിച്ചെന്ന് നടി ജോളി ഈശോ. സംഘടനയെ നയിക്കുന്നവർ കുറച്ചുകൂടി പക്വതയും മര്യാദയും കാണിക്കേണ്ടിയിരുന്നു. ലക്ഷ്മിപ്രിയ ഉൾപ്പടെയുള്ള അംഗങ്ങളുടെ പെരുമാറ്റത്തെയും ജോളി വിമർശിച്ചു. മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ മൗനം പാലിക്കുന്നത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാകാമെന്നും ജോളി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജോളിയുടെ വാക്കുകളിലേക്ക്
'ആരുടെ ഭാഗത്താണ് തെറ്റ്, ശരി എന്നുള്ള കാര്യങ്ങളൊന്നും നമുക്ക് അറിയില്ല. നമ്മുടെയൊന്നും ബുദ്ധിയല്ല ഇതിനകത്ത്. ഭയങ്കര ബുദ്ധിയുള്ളവരാണ് അതിനകത്ത് കിടന്ന് കളിക്കുന്നത്. എന്തൊക്കെയോ ഇതിനകത്ത് ചീഞ്ഞുനാറുന്നുണ്ട്. കുറച്ച് സ്ത്രീകൾ തന്നെയാണ് പ്രശ്നം, അല്ലാതെ പുരുഷന്മാരല്ല. എല്ലാ സ്ഥാനങ്ങളിലും സ്ത്രീകൾ വന്നതിന്റെ വൈരാഗ്യം പുരുഷന്മാരിലുണ്ട്. ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത് സിദ്ദിഖായിരുന്നു. അന്ന് ഇലക്ഷന്റെ സമയത്ത് പറഞ്ഞപ്പോൾ ഞങ്ങളാരും വിശ്വസിച്ചില്ല. എന്നാൽ കഴിഞ്ഞ തവണ അത് സിദ്ദിഖ് തന്നെ സമ്മതിച്ചു.
ലക്ഷ്മിപ്രിയ അടക്കമുള്ള രണ്ട് മൂന്ന് പേർ മത്സരിച്ചിട്ട് ജയിച്ചില്ല. അവരൊക്കെ സംസാരിച്ചാൽ എന്താണെന്ന് നമുക്ക് മനസിലാകും. സംസാരിക്കുമ്പോൾ തന്നെ അവരുടെ റേഞ്ച് നമുക്ക് മനസിലാകും. ഒരു സ്ഥാനത്തിരിക്കുമ്പോൾ പക്വത വേണം, ആളുകളോട് പെരുമാറുന്ന രീതിക്ക് കുറച്ച് മയം വേണം. വലിയ സംഭവമാണെന്ന് ചിന്തിക്കുന്ന ആളുകളൊന്നും തലപ്പത്ത് ഇരിക്കാൻ കൊള്ളില്ല. തലപ്പത്ത് ഇരിക്കണമെങ്കിൽ കുറച്ച് എളിമയും കാര്യങ്ങളൊക്കെ വേണം. ഇടവേള ബാബു ഉണ്ടായിരുന്ന സമയത്ത് നമ്മൾ ഏത് കാര്യങ്ങൾക്ക് എപ്പോൾ വിളിച്ചാലും എടുക്കും. എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞാണ് ഫോണെടുക്കുക. ഇത്രയും ആളുകളുടെ നമ്പർ സേവ് ചെയ്യും, ശബ്ദം ഓർമ്മിക്കും. അക്കാര്യങ്ങളിലൊക്കെ അദ്ദേഹം ശ്രദ്ധാലുവാണ്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. ആര് എന്ത് ചെയ്താലും സംഘടന പൊളിയുമെന്നോർത്ത് നിങ്ങൾ ഇരിക്കേണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ അന്ന് ഇറങ്ങിപ്പോയത്. അപ്പോൾ ആ ഒരു ധൈര്യം ഞങ്ങൾക്കുണ്ട്. അടുത്ത ഇലക്ഷൻ വേണമെന്നാണ് ഞങ്ങൾ എല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവർക്കും എല്ലാവരെയൊന്നും ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷേ, ആണുങ്ങൾ മത്സരിക്കണം. ലക്ഷ്മിപ്രിയയെ ഇനി അതിനകത്തേക്ക് (അമ്മയിലേക്ക്) കയറ്റാനെ പാടില്ല. അതിനുള്ള യോഗ്യത ആ കുട്ടിക്ക് ഇല്ല. ഒരു സ്ഥാനത്ത് ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത പെണ്ണ് തന്നെയാണ്. ഇതിന്റെ തുടക്കമിട്ടത് അവളൊക്കെ തന്നെയാണ്. പറഞ്ഞ് തീർക്കാവുന്ന കാര്യങ്ങൾക്ക് കേസ് കൊടുത്തു'- ജോളി പറഞ്ഞു.
Actress Jolly Easho expressed significant pain regarding recent disputes within the AMMA organization. She criticized the maturity of leaders and behavior of members, including Lakshmipriya. Easho suggested senior actors' silence might be observational. She emphatically stated Lakshmipriya should not be allowed in AMMA, citing her unsuitability and role in initiating conflicts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |