കൊച്ചി: തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് രാഷ്ട്രീയ സമ്മേളനങ്ങൾക്കോ പ്രതിഷേധ പരിപാടികൾക്കോ അനുമതി നൽകാനാവില്ലെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളുടെ പവിത്രത നിലനിറുത്തേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ദേവസ്വം ബോർഡിന്റെയും ക്ഷേത്രങ്ങളുടെയും ആവശ്യങ്ങൾക്ക് മൈതാനം സൗജന്യമായി നൽകാം. മറ്റ് പരിപാടികൾക്ക് നിശ്ചിത ഫീസ് ഈടാക്കാം. സാംസ്‌കാരിക പരിപാടികളാണെങ്കിൽ ദേവസ്വം ബോർഡിന് യുക്തമായ തീരുമാനമെടുക്കാം. പരിപാടിക്ക് ശേഷം മൈതാനം ശുചിയാക്കി നൽകേണ്ടത് സംഘാടകരുടെ ബാദ്ധ്യതയാണെന്ന് കോടതി പറഞ്ഞു.
പ്ലാസ്റ്റിക്കിനും മാംസാഹാരത്തിനും വിലക്ക്
മൈതാനത്ത് മാംസാഹാരം കൊണ്ടുവരാനോ വിൽക്കാനോ അനുവദിക്കില്ല
പ്ലാസ്റ്റിക് ഉപയോഗം പാടില്ല
കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ മൈതാനത്ത് സ്ഥിരമായോ താത്കാലികമായോ നിർമ്മാണം നടത്താൻ പാടില്ല.
മൈതാനത്തെ നിശ്ചിത മേഖലകൾ സാംസ്‌കാരികവും വാണിജ്യപരവുമായ കാര്യങ്ങൾക്ക് താത്കാലികമായി വാടകയ്ക്ക് നൽകാം.
ബോർഡ് സമർപ്പിച്ച പട്ടികയിലുള്ള പരിപാടികൾക്ക് ഓരോ തവണയും കോടതിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതില്ല
ഭക്തർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം വലിയ ശബ്ദത്തിലുള്ള മൈക്ക് സെറ്റ് ഉപയോഗിക്കരുത്.
ശബ്ദം നിശ്ചിത ഡെസിബലിൽ കൂടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |