
തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്.
ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം ആരംഭിച്ചത്. മേയ് പകുതിവരെയാണ് സീസൺ. മറ്റ് കൃഷി പോലെ പരിപാലനത്തിന് പ്രത്യേക ചെലവില്ലാത്തതിനാൽ കിട്ടുന്ന വില ഉടമയ്ക്കും ലാഭകരമാണ്. സ്വന്തം ആവശ്യത്തിനുള്ള ചക്ക പ്ലാവിൽ ഇട്ടശേഷമായിരിക്കും ശേഖരണം. മിക്കയിടത്തും പ്ലാവുള്ള പറമ്പുകൾ അടങ്കലെടുക്കുകയാണ് പതിവ്. ചക്കയുടെ എണ്ണവും വലിപ്പവും അനുസരിച്ച് 1000 മുതൽ 5000 വരെ പ്ലാവൊന്നിന് ലഭിക്കും. ഡൽഹി, കൽക്കട്ട, മുംബെയ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് വ്യാപക കയറ്റുമതി. ജില്ലയിലെ സംഭരണകേന്ദ്രമായ തൊടുപുഴയിൽ നിന്ന് 50 ടണ്ണോളം ചക്കയാണ് പ്രതിദിനം പ്രധാനകേന്ദ്രമായ പെരുമ്പാവൂരിലെത്തിച്ച് കയറ്റുമതി ചെയ്യുന്നത്. ഇതിന് പുറമെ സ്വകാര്യ കർഷക ഓപ്പൺമാർക്കറ്റുകളും ശേഖരണമുണ്ട്. ലോറേഞ്ചിനെ അപേക്ഷിച്ച് ഹൈറേഞ്ച് മേഖലയിലെ ചക്കയ്ക്കാണ് ഗുണമേന്മ കൂടുതൽ. തണുത്ത കാലാവസ്ഥയാണ് ഇതിന് കാരണം.തൊടുപുഴയിൽ സീസണായെങ്കിലും ഹൈറേഞ്ചിൽ പാകമായി വരുന്നതേയുള്ളൂ.
തീൻമേശയിൽ നിന്ന്
അപ്രത്യക്ഷമായ ഇഷ്ടവിഭവം
മുമ്പ് വേനൽക്കാലമായാൽ നാട്ടിൻപുറങ്ങളിലെ തീൻ മേശകളിൽ ഇഷ്ടവിഭമായിരുന്നു ചക്കപ്പുഴുക്ക്. ഇതിന് പുറമേ ചക്കയട, ചക്കക്കുരു- ഇടിഞ്ചക്ക തോരനുകൾ തുടങ്ങിയ വിവിധ വിഭവങ്ങളാൽ ഓരോ വീടിന്റയും അടുക്കള നിറഞ്ഞിരുന്നു. കൂടാതെ പച്ചയ്ക്കും പഴമായും തീൻ മേശകളിൽ ചക്ക ഇടം പിടിച്ചിരുന്നു. എന്നാൽ ഫാസ്റ്റ്ഫുഡ് സംസ്കാരം വ്യാപകമായതോടെ ചക്ക അടുക്കളയിലെ അത്യപൂർവ വിഭവമായി മാറിയെങ്കിലും നഗരങ്ങളിൽ ഇപ്പോഴും വൻ ഡിമാൻഡാണ്. കറിക്ക് പുറമേ ബിസ്ക്കറ്റ്, ഫുഡ് പ്രൊഡക്ടുകൾ, കാലിത്തീറ്റ, ബിയർ നിർമ്മാണം എന്നിവയ്ക്കും ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.
ചെലവ് കൂടുതൽ
ചക്ക മാർക്കറ്റിൽ എത്തിക്കുക എളുപ്പമുള്ള കാര്യമല്ല. മരം കയറുന്നതിന് ചെലവിന് പുറമെ 3300ഉം ചുമട്ടുകാരന് 1750 രൂപയുമാണ് കൂലി. ഇന്ധനച്ചെലവിനും വണ്ടിക്കൂലിക്കും പുറമേയാണിത്. ചക്ക താഴെ വീണ് ചതയാതെ സുരക്ഷിതമായ താഴെയെത്തിക്കുക എന്നതും റിസ്കാണ്.
''ഇപ്പോൾ സീസണായാൽ തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഒരുപോലെ ഗുണകരമാണ് ""
-ഷിജോ (കച്ചവടക്കാരൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |