
കാലം എത്ര തന്നെ വികസിച്ചെന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് കടലിന്റെ ആഴങ്ങൾ. കടലിൽ ഇന്നും മനുഷ്യൻ തിരിച്ചറിയാത്ത നിരവധി ജീവി വർഗങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അത്തരത്തിൽ അടുത്തിടെ കടലിനടിയിൽ നിന്ന് പാണ്ടയെ പോലെ തോന്നിക്കുന്ന ഒരു കുഞ്ഞൻ ജീവിയെ ഗവേഷകർ കണ്ടെത്തിയിരുന്നു.
ജപ്പാനിലെ കുമേജിമ ദ്വീപിന് സമീപമുള്ള കടലിൽ ഏകദേശം 10 മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് ഇവയെ കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ഈ ജീവിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. 'ക്ലാവെലിന ഒസിപ്പാൻഡേ' ( CLAVELINA OSSIPANDAE) എന്നാണ് ഇതിന് നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം.
ശരീരത്തിലെ വെള്ളയും കറുപ്പും അടയാളങ്ങൾ ഒരു പാണ്ടയുടെ കണ്ണും മൂക്കും പോലെ ഇരിക്കുന്നു. സുതാര്യനായ ശരീരത്തിനുള്ളിൽ വെള്ള നിറത്തിലുള്ള അസ്ഥികൂടം പോലെയുള്ള ഭാഗങ്ങൾ ഇതിന്റെ ശ്വസന അവയവങ്ങളിലെ രക്തക്കുഴലുകളാണ്. പാണ്ടയുടെ രൂപവും ശരീരത്തിനുള്ളിലെ അസ്ഥികൂടം പോലെയുള്ള ഘടനയും കാരണമാണ് ഇതിന് 'സ്കെലിറ്റൻ പാണ്ട സീ സ്‌ക്വിട്ട്' എന്ന വിളിപ്പേര് ലഭിച്ചത്.
ഒരു ഇഞ്ചിന് താഴെ മാത്രമാണ് ഇവയുടെ വലിപ്പം. കടൽ വെള്ളത്തിലെ പ്ലവകങ്ങളെ അരിച്ചെടുത്താണ് ഇവ ആഹാരമാക്കുന്നത്. 2024ലാണ് ഈ ജീവിയെക്കുറിച്ച് ശാസ്ത്രലോകം ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിടുന്നത്. എന്നാൽ ഇവ എത്രത്തോളം സമുദ്രത്തിലുണ്ടെന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |