
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സൂര്യ-തൃഷ ചിത്രം കറുപ്പ് തിയേറ്ററുകളിലെത്തി. ഇന്ന് രാവിലെ ചിത്രം റിലീസ് ചെയ്തതായി നിർമാതാക്കൾ അറിയിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്കായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ആദ്യ പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു റദ്ദാക്കിയ വിവരം ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു എക്സിലൂടെ അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നായിരുന്നു റിലീസ് വൈകിയത്. മുഖ്യമന്ത്രി വിജയ് പ്രത്യേക അനുമതി നൽകിയെങ്കിലും ചിത്രം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.
ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്ക് നന്ദി അറിയിച്ച് നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് കുറിപ്പ് പങ്കുവച്ചു. 'കറുപ്പിനെ കാത്തിരുന്ന, സിനിമയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്ന, നിശബ്ദതയിലും കാലതാമസത്തിലും പോലും ഞങ്ങളിലുള്ള വിശ്വാസം ഉപേക്ഷിക്കാത്ത ഓരോ വ്യക്തിക്കും - ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. അതിലുപരി, ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നു'- എന്നാണ് കുറിപ്പിലുള്ളത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജി രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമയാണ് കറുപ്പ്. സൂര്യ, തൃഷ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, നാറ്റി നട്‌രാജ്, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായ് അഭ്യങ്കറാണ് സംഗീതം നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
