
കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക.
എമ്പുരാൻ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത പതിപ്പാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്. ഇന്നലെ വൈകിട്ടോടെ എത്തിക്കാനായിരുന്നു ശ്രമം. എല്ലാ സങ്കേതിക പ്രവർത്തനവും പൂർത്തിയാക്കി മാസ്റ്റർ പ്രിന്റിലേക്കെത്താൻ വൈകി. ഞായറാഴ്ച യോഗം ചേർന്ന സെൻസർ ബോർഡിനു മുന്നിൽ വീണ്ടും എഡിറ്റ് ചെയ്ത പ്രിന്റ് നിർമ്മാതാക്കൾ എത്തിച്ചിരുന്നു. തുടർച്ച കിട്ടുന്നതിനായി ഡബ്ബിംഗ് ഉൾപ്പെടെ ചെയ്യേണ്ടി വന്നു. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റിയിട്ടുണ്ട്. 18 ഇടത്താണ് ഈ പേര് പറയുന്നത്. മോഹൻലാൽ രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ഇതെല്ലാം വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ ലോഗോയും കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.
ചിത്രത്തിനെതിരെ സംഘപരിവാർ സംഘടനകൾ എത്തിയതിന് പിന്നാലെയാണ് സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ തന്നെ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേത്തുടർന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെൻസറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
