SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഡബിൾ ഹാപ്പിയാണ് തൃത്താല വികസനമാണ് ചർച്ചയെന്ന് എം.ബി. രാജേഷ്

s

പാലക്കാട്: തിരഞ്ഞെടുപ്പ് ഗ്രൗണ്ടിലെ എൽ ക്ലാസിക്കോ പോരാട്ടത്തിനാണ് ഇത്തവണയും തൃത്താല സാക്ഷ്യംവഹിക്കുന്നത്. വികസനമാണ് തൃത്താലയിലെ ചർച്ചയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷ്.

?ഹാപ്പിയോണോ തൃത്താല

വിസ്മയിപ്പിക്കുന്ന വികസനമാണ് ഈ സർക്കാരിന്റെ കാലത്ത് തൃത്താലയിൽ നടന്നിട്ടുള്ളത്. പതിറ്റാണ്ടായി നടക്കാത്തവ കഴിഞ്ഞ അഞ്ചുവർഷത്തിൽ യാഥാർത്ഥ്യമായി. അതുകൊണ്ട് തൃത്താല ഡബിൾ ഹാപ്പിയാണ്.

?പ്രതീക്ഷകളെന്തെല്ലാം

പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴുള്ള വലിയ ആത്മവിശ്വാസം വികസനത്തിലാണ് ചർച്ച കേന്ദ്രീകരിക്കാൻ കഴിഞ്ഞത്. അത് വഴിതെറ്റിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി. അഞ്ച് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ആ പ്രോഗ്രസ് റിപ്പോർട്ടിനെക്കുറിച്ചുള്ള സംവാദത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചത്. അദ്ദേഹം തയ്യാറായില്ല. ഇനി അടുത്ത അഞ്ച് വർഷം മണ്ഡലത്തിൽ ചെയ്യുന്ന പ്രകടനപത്രികയും ജനങ്ങളുടെ മുന്നിൽവച്ചിട്ടുണ്ട്. അതുകൊണ്ട് തുടക്കം മുതൽ അവസാനം വരെ വികസനമാണ് ചർച്ച.

?വികസനം കടലാസിലാണെന്ന വിമർശനം

വികസനം കടലാസിലാണെന്ന് പറയുന്ന പ്രതിപക്ഷം അവരുടെ വിശ്വാസ്യതയെ കളഞ്ഞുകുളിക്കുകയാണ്. കാരണം ജനങ്ങളുടെ അനുഭവത്തിലുള്ളതാണ് നല്ല റോഡുകൾ സ്‌കൂൾ കെട്ടിടങ്ങൾ,ആശുപത്രികൾ. ഇതൊക്കെ കടലാസിലാണെന്ന് പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ഇത് തുടർന്നാൽ ഞങ്ങൾക്ക് സൗകര്യമാവും.

?ജയപരാജയങ്ങളെ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സ്വാധീനിക്കുമോ

മണ്ഡലത്തിലെ ജനങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാണ്. അവർ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുക. മനുഷ്യരെയാണ് ഞങ്ങൾ സമീപിക്കാൻ ശ്രമിച്ചത്. മറ്റ് പരിഗണനകളൊന്നും ഞങ്ങളുടെ പ്രചാരണത്തിലുണ്ടായിട്ടില്ല.

?തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനല്ലേ മേൽക്കൈ?

തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണയും അവർക്ക് മേൽക്കൈ ഉണ്ടായിരുന്നു. ഇത്തവണ നേരിയ മുൻതൂക്കം. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണെന്ന് കഴിഞ്ഞതവണ തെളിയിച്ചതല്ലേ.

?സംവാദം,​ ഡീൽ,​ എസ്.ഡി.പി.ഐ പിന്തുണ തുടങ്ങിയവയെക്കുറിച്ച്

സംവാദത്തിന് യു.ഡി.എഫ് സ്ഥാനാത്ഥിയെ ക്ഷണിച്ചു. മൂന്ന് തവണ ക്ഷണിച്ചതാണ് എന്നാൽ തയ്യാറായില്ല. ഡീൽ യു.ഡി.എഫിന്റെ ഡി.എൻ.എയിൽ ഉള്ളതാണ്. ഞങ്ങളുടെ ഡി.എൻ.എ വ്യത്യസ്തമാണ്. കോലീബി സഖ്യം ഉണ്ടായതാണല്ലോ ബേപ്പൂരിൽ ടി.കെ.ഹംസയേയും വടകരയിൽ കെ.പി.ഉണ്ണികൃഷ്ണനെയും തോല്പിക്കാൻ ആവിഷ്‌കരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ നിഘണ്ടുവിന് അങ്ങനെ ഒരു വാക്ക് സമ്മാനിച്ചത് യു.ഡി.എഫാണ്. തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണ ഞങ്ങൾ തേടിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MBR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA