
നടൻ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ മകൻ ചന്തു ദേഷ്യംകൊണ്ട് പൊട്ടിത്തെറിച്ചത് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചയായതാണ്. സംസ്കാരചടങ്ങിനിടെ ഓൺലൈൻ മാദ്ധ്യമങ്ങളടക്കമുള്ളവർ തിക്കും തിരക്കും കൂട്ടി. മൊബൈൽ ഫോൺ ക്യാമറയുമായി എത്തിയവർ പൊലീസിന്റേത് ഉൾപ്പെടെ നിർദ്ദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ചന്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാവും മുൻ മാദ്ധ്യമപ്രവർത്തകയും നടൻ പൃഥിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇത് പത്രപ്രവർത്തനമല്ലെന്നും അശ്ലീലമാണെന്നുമാണ് വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
'വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടയാളോട് വിട പറയാൻ ശ്രമിക്കുന്നു. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ നിമിഷം. എന്നാലിവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം ഈ അന്തിമ വിടവാങ്ങൽ അടുത്തുനിന്ന് ഒപ്പിയെടുക്കാൻ പായുന്നു. കഴുകന്മാർ ഇരയെ ലക്ഷ്യമാക്കി പറക്കുന്നതുപോലെ. കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു. അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു. സമാധാനത്തോടെ കരയാൻ ശ്രമിക്കുന്നു. നമ്മൾ എന്തായിത്തീർന്നിരിക്കുന്നു? എല്ലാ ഔചിത്യബോധവും ഉപേക്ഷിച്ച്, തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി. ആളുകൾ സമാധാനത്തോടെ ദുഃഖിക്കട്ടെ, അവർക്കിപ്പോൾ തന്നെ ആവശ്യത്തിന് വേദനയുണ്ട്. കുറച്ച് ആത്മനിയന്ത്രണവും തിരുത്തലും ഉണ്ടാകണം. ഇത് പത്രപ്രവർത്തനമല്ല, ലൈംഗികാസക്തിയും അസഭ്യവും അശ്ലീലവുമാണ്'- എന്നാണ് സുപ്രിയ വിമർശിക്കുന്നത്.
തിക്കും തിരക്കും കൂട്ടിയവരോട് മാറി നിൽക്കാൻ ചന്തു ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുസരിക്കാതെ വന്നതോടെ എന്താടോ നിങ്ങൾക്ക് വേണ്ടത് എന്ന് നിയന്ത്രണം വിട്ട് ചോദിക്കുകയായിരുന്നു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |