
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നിപ സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 2021ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിലവിലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നിപ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ വീഡിയോ പലരും അയച്ചു തന്നതായാണ് വീണ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. അന്നത്തെ വിമർശനങ്ങളെ കുറിച്ച് ഇവിടെ ഒന്നും പറയുന്നില്ലെന്നും ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും അവർ പറഞ്ഞു.
'രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം.'- വീണ ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് ഭരണ കാലത്ത് നിപ സ്ഥിരീകരിച്ചപ്പോൾ കെ മുരളീധരൻ സർക്കാരിനെ വിമർശിച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 'കെ കരുണാകരനും എ കെ ആന്റണിയും ഭരിച്ചപ്പോൾ കേരളത്തിൽ വവ്വാലുകൾ ഉണ്ടായിരുന്നെന്നും എന്താണ് ഇപ്പോൾ രോഗം പടരാനുള്ള കാരണം' എന്നുമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി അന്ന് വിമർശനം ഉന്നയിച്ചത്.
എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വർഷങ്ങളായെന്നും ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ നാട്ടിൽ അനർത്ഥങ്ങൾ സംഭവിക്കുമെന്നാണ് അന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തിയത്.
ഇത് ചൂണ്ടിക്കാട്ടിയാണ് മുൻ ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ടെന്നും ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നതെന്നും വീണ പറഞ്ഞു.
വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല .ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ . രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം .
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത് . രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം . അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട് . NIV പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട് .
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട് . ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത് . കുഞ്ഞുങ്ങൾ , പ്രായമുള്ളവർ , മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും . രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം .
പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |