SignIn
Kerala Kaumudi Online
Thursday, 13 August 2026 4.24 PM IST

ചൂര, അയല, മത്തി, കിളിമീൻ; ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഈ മീനുകൾ വാങ്ങിക്കുമ്പോൾ

fish
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : മൺസൂൺകാലത്തെ ലഭ്യതക്കുറവ് മുതലെടുത്ത് ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മത്സ്യങ്ങൾ വിപണിയിലെത്തുന്നു. രാസലായനിയിൽ മുങ്ങിക്കുളിച്ച് ഫ്രഷായി എത്തുന്ന മത്സ്യങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. മീൻ വാങ്ങി വീട്ടിൽ വന്ന് ഉപയോഗിച്ചാൽ മാത്രമേ പലപ്പോഴും നല്ലതാണോ, ചീത്തയാണോയെന്ന് വ്യക്തമാകൂ. പല മത്സ്യങ്ങളും ഐസും രാസവസ്തുക്കളും ഉപയോഗിച്ച് തണുപ്പിച്ച് വിൽക്കുന്നതിനാൽ നല്ല കട്ടിയുണ്ടാകും. പലപ്പോഴും ഉപഭോക്താവിന് സംശയമൊന്നും തോന്നാറുമില്ല. മൊത്ത വ്യാപാരികൾ ദൂരസ്ഥലങ്ങളിൽ നിന്നുമെത്തിക്കുന്ന മത്സ്യങ്ങളിലാണ് രാസവസ്തു കലർത്തുന്നത്.

ഓപ്പറേഷൻ സാഗരറാണി ഉറങ്ങി

മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് ഓപ്പറേഷൻ സാഗരറാണി എന്ന പേരിൽ മത്സ്യ പരിശോധന നടത്തിയിരുന്നു. പഴകിയ മത്സ്യങ്ങൾ ഈ ഓപ്പറേഷനിൽ പിടികൂടുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്തരത്തിൽ പരിശോധന നടക്കുന്നില്ല. ആഘോഷ സീസണിൽ നിലവിലുള്ളതിന്റെ ഇരട്ടിമത്സ്യങ്ങളാണ് വിപണിയിൽ എത്തുന്നത്.

ഫോർമാലിനും അമോണിയയും

ജില്ലയിൽ നടത്തിയിട്ടുള്ള പരിശോധനകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച സാമ്പിളുകളിൽ കൂടുതലും വില്ലനാകുന്നത് ഫോർമാലിനും അമോണിയയുമാണ്. ട്രോളിംഗ് നിരോധന സമയങ്ങളിൽ പോലും മത്സ്യങ്ങൾ സുലഭമായി വിപണിയിലുണ്ടായിരുന്നു. എന്നാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ഒന്നും നടത്തിയിട്ടില്ല. മത്സ്യത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് നിരവധിപ്പേരാണ് ആശുപത്രിയിലാകുന്നത്. ചൂര, കേര, മോദ, നെയ് മീൻ, വറ്റ, അയല, മത്തി, കിളിമീൻ എന്നീ മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുള്ളത്.

ശ്രദ്ധിക്കേണ്ടത്

1. സ്വഭാവിക മത്സ്യത്തിന്റെ മണം ഉണ്ടോെയെന്ന് പരിശോധിക്കണം.

2. രാസവസ്തുക്കൾ കലർന്ന മീനിന്റെ കണ്ണുകൾ മങ്ങിയതോ കുഴിഞ്ഞതോ വെളുത്ത നിറത്തിലോ ആകും.

3. നല്ല മത്സ്യങ്ങളുടെ ചെകിളപൂക്കൾക്ക് ചുവപ്പ് നിറമാകും.

4. വിരൽ കൊണ്ട് അമർത്തിയാൽ മാംസം അമർന്ന് പോകുന്ന മത്സ്യം പഴകിയതാണ്.

പരിശോധന നടത്താറുണ്ട്. രാസവസ്തുക്കൾ കലർന്ന മത്സ്യം കണ്ടെത്തി നടപടിയെടുക്കാറുമുണ്ട്. നിലവിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ആണ് നടക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ

English Summary

During the monsoon season, the shortage of fresh fish is being exploited to sell fish that may be days or even months old. Some fish are treated with chemicals to make them appear fresh, which can pose serious health risks. In many cases, consumers realize that the fish is spoiled only after taking it home and using it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OLD FISH, STALE FISH, FISH MARKET, FISH FRESHNESS, KERALA FISH MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY