മിക്കസ്ഥലങ്ങളിലും ഗർഭകാലത്ത് നിരവധി വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടുന്നുണ്ട്. ഇത്തരം വിശ്വാസങ്ങളിൽ പലതിനും ശാസ്ത്രീയ അടിസ്ഥാനം കാണും ചിലത് വെറും വിശ്വാസം മാത്രമായിരിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനാണ് ഇവയിൽ പലതും. പണ്ടുമുതൽ എല്ലാവീട്ടിലും അനുസരിച്ചത് ഒരു വിശ്വാസമാണ് ഏഴാം മാസം കഴിഞ്ഞാൽ സ്ത്രീകൾ ക്ഷേത്രത്തിൽ പോകാൻ പാടില്ല എന്നത്. അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
പണ്ട് കാലങ്ങളിൽ ക്ഷേത്രങ്ങൾ ഒറ്റപ്പെട്ട സ്ഥലത്തോ കുന്നിന്റെ മുകളിലോ ആയിരിക്കും. ഇവിടെ കയറിപ്പോകാൻ നിരവധി പടികളും ഉണ്ടായിരുന്നു. എപ്പോൾ അത്തരം സ്ഥലങ്ങളിൽ എത്തിപ്പെടുക ഗർഭിണികൾക്ക് പ്രയാസമാണ്. മാത്രമല്ല എന്തെങ്കിലും അപകടം നടക്കാൻ സാദ്ധ്യത ഏറെയാണ്. അതിനാലാണ് ഇത്തരമൊരു വിശ്വാസം കൊണ്ടുവന്നത്. അതുപോലെ തന്നെ ക്ഷേത്രങ്ങളിൽ വിളക്കുകൾ കൂടുതലാണ്. നിലത്ത് എപ്പോഴും എണ്ണയുടെ അംശവും ഉണ്ടാകും. ഇതിൽ ചവിട്ടിവീണ് ഗർഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും അപകടം വരാൻ സാദ്ധ്യത ഏറെയാണ്.
ഇതിനാലാണ് പണ്ട് കാലത്ത് മുതിർന്നവർ ഏഴാം മാസമായാൽ പിന്നെ ക്ഷേത്രങ്ങളിലേക്ക് വിടാൻ മടിച്ചിരുന്നത്. ഗർഭിണികൾക്ക് ക്ഷേത്രത്തിൽ പോകുന്നതിന് മതപരമായ യാതൊരുവിധത്തിലുള്ള വിലക്കുകളുമില്ല. ഏഴാം മാസം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയാൽ ദെെവകോപമോ മറ്റോ ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. പൂർണ ആരോഗ്യവതിയാണെങ്കിൽ ഏതുദിവസവും ക്ഷേത്രദർശനം നടത്താം. എങ്കിലും സുരക്ഷ മുൻനിർത്തിയാണ് ചില വിശ്വാസങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ഇപ്പോഴും ഇത്തരം വിശ്വാസങ്ങൾ പിന്തുടരുന്നവർ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |