SignIn
Kerala Kaumudi Online
Friday, 11 September 2026 2.03 AM IST

ഇവരാണ് ലോകത്തെ ഞെട്ടിച്ച മലയാളി ബാലന്മാർ; കുഞ്ഞ് പ്രായത്തിൽ ഈ മിടുക്കന്മാർ ലോകറെക്കോർഡുകൾ സ്വന്തമാക്കിയത് ഇങ്ങനെയാണ്

nirmal-daksheesh

മാന്നാർ: ദുബായിലെ സ്‌കൂളുകളിൽ പഠിക്കുന്ന മാന്നാർ സ്വദേശികളായ ദക്ഷേഷ് പാർത്ഥസാരഥി, കെ.എസ് നിർമൽ സുധീഷ് എന്നിവർ ലോകറെക്കോർഡുകളിൽ ഇടംനേടി ദുബായിലെ മലയാളി സമൂഹത്തിനു അഭിമാനമായി. വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പറഞ്ഞു കൊണ്ടാണ് ദക്ഷേഷ് പാർത്ഥസാരഥി ലണ്ടൻ വേൾഡ്ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടിയത്. സ്രാവുകളുടെ വിസ്മയ ലോകത്തിലൂടെ സഞ്ചരിച്ചാണ് നിർമ്മൽ സുധീഷ് ലോകറെക്കോർഡ് നേടിയത്.

കുടുംബ സമേതം ദുബായിൽ കഴിയുന്ന മാന്നാർ ഇരമത്തൂർ പരപ്പള്ളിൽ (രേവതി ഹൗസ് ) സോനു പാർത്ഥസാരഥി-ആശാ ദമ്പതികളുടെ മകൻ ദക്ഷേഷ് പാർത്ഥസാരഥി അജ്‌മാൻ ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴിയുള്ള ഭൂമിശാസ്ത്രം, സോഷ്യൽ സ്റ്റഡീസ്, വെർച്വൽ യാത്ര എന്നിവയിൽ പ്രത്യേക താൽപ്പര്യമുള്ള ദക്ഷേഷ് ലോകഭൂപടത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും യുഎൻ അംഗീകരിച്ച 200 രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും തലസ്ഥാനങ്ങൾ പഠിച്ചു. ലോക രാജ്യങ്ങളുടെ പേരുകൾ ക്രമരഹിതമായി പറഞ്ഞാൽപോലും അവയുടെ തലസ്ഥാനങ്ങൾ വളരെ വേഗത്തിൽ സംശയമില്ലാതെ പറയാൻ ദക്ഷേഷിനു കഴിയും. 7 മിനിറ്റും 55 സെക്കൻഡും റെക്കോർഡ് സമയത്തിൽ വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടിയ ഈ കൊച്ചു മിടുക്കൻ ലണ്ടൻ വേൾഡ്ബുക്ക് ഒഫ് റെക്കോർഡിൽ വെറും 6മിനിറ്റും 50 സെക്കൻഡും എന്ന റെക്കോർഡ് സമയത്തിലൂടെ ഇടം നേടുകയാണുണ്ടായത്. വേൾഡ് ബുക്ക് ഒഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോർഡ്‌സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുടെ 2022 പതിപ്പിൽ ദക്ഷേഷ് പാർത്ഥസാരഥിയുടെ പേര് പ്രസിദ്ധീകരിക്കും.

വ്യത്യസ്തഇനം സ്രാവുകളുടെ ചിത്രങ്ങൾ കണ്ട് തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരുവിവരങ്ങൾ നിഷ്പ്രയാസം പറയാൻ ദുബായ് എലൈറ്റ് ഇംഗ്ലീഷ് സ്കൂൾ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിർമലിനു കഴിയും. ഒരുമിനിറ്റ് 52 സെക്കന്റിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞ് അവയുടെ പേരുവിവരങ്ങൾ പറഞ്ഞാണ് ലോകറെക്കോർഡിൽ ഇടംനേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻബുക്ക് ഒഫ് റെക്കോർഡിലും ഏഷ്യൻബുക്ക് ഒഫ് റെക്കോർഡിലും ഇടം നേടിയിരുന്നു. മാന്നാർ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ സുധീഷ് കുമാറിന്റെയും ചെറിയനാട് ചിങ്ങാട്ടിൽ വീട്ടിൽ വിദ്യയുടെയും രണ്ടുമക്കളിൽ മൂത്തമകനാണ് നിർമ്മൽ സുധീഷ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന നവമിയാണ് നിർമലിന്റെ സഹോദരി. കുടുംബ സമേതം ദുബായിൽ കഴിയുന്ന സുധീഷ് ബിസിനസുകാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, NIRMAL, DAKSHEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY