
വിഖ്യാത ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ കന്നി ചിത്രമാണ് 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ'. എഴുപതുകളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഒരു ഫ്രഞ്ച് സിനിമയെ ആസ്പദമാക്കി ജോൺ സംവിധാനം ചെയ്തതാണത്രേ. പക്ഷേ, 'അമ്മ അറിയാൻ', 'അഗ്രഹാരത്തിലെ കഴുത', 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' എന്നീ ജോൺ എബ്രഹാം സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തം. പേര് സൂചിപ്പിക്കുന്ന പോലെതന്നെ വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സിനിമ. ആ സിനിമയെക്കുറിച്ച് അല്ല ഇവിടെ എഴുതുന്നത്. വീണ്ടും ചർച്ചയായിട്ടുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചാണ്.കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥി സംഘടനകളെയും വ്യവസായ രംഗത്തെ കുഴപ്പങ്ങൾക്ക് തൊഴിലാളി സംഘടനകളെയും പഴിക്കുക പതിവാണ്.
പഠിതാക്കളുടെയും പണിയെടുക്കുന്നവരുടെയും സംഘടിത പ്രസ്ഥാനങ്ങളെ അങ്ങനെ അടച്ചാക്ഷേപിക്കുന്ന പതിവ് ശൈലിയോട് യോജിക്കാനാവില്ല. എന്നാൽ തൊഴിലാളി യൂണിയനുകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ചില പ്രവണതകളെ എതിർത്ത് എഴുതാതെ വയ്യ. ആ മേഖലകൾക്ക് മാത്രമല്ല, പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളീയ സമൂഹത്തിന് മൊത്തം ദോഷകരമായി മാറുന്നു ആ ദുഷ്പ്രവണതകൾ. അക്കാരണത്താൽ വ്യവസായങ്ങൾ കേരളത്തോട് വിടപറയുകയും വ്യവസായ സംരംഭകർ ഇവിടെ വരാതെ അറച്ചു നിൽക്കുകയും ചെയ്യുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലം നമ്മുടെ കുട്ടികൾ ഏറെയും ഉപരി പഠനത്തിന് കേരളം വിട്ടുപോകുന്നു. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളികളാണ് ഇവ രണ്ടും. ഇപ്പോൾ വീണ്ടും ചർച്ചയായിട്ടുള്ളത് വിദ്യാർത്ഥി രാഷ്ട്രീയമാണ്. ക്യാമ്പസിൽ ഈയിടെ നടന്ന ചില സംഭവങ്ങളാണ് ചർച്ചയ്ക്ക് തീ കൊളുത്തിയത്. ഏറ്റവുമൊടുവിൽ കാലടിയിലെ ശ്രീ ശങ്കര സർവകലാശാലയിൽ സംഘടിപ്പിച്ച ശവസംസ്കാര സമരം വ്യാപക വിമർശനത്തിന് വഴിതെളിച്ചു.
വനിതാ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമാണ് നടത്തിയത് എന്ന് ആ സമരത്തെ എതിർക്കുന്നവർ ആരോപിക്കുമ്പോൾ, കുടിവെള്ളം കിട്ടാത്തത്തിലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധ സമരമാണ് നടന്നതെന്ന് സമര നേതാക്കളും വാദിക്കുന്നു. എന്തായാലും ഒരു ക്യാമ്പസിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് കാലടി സർവകലാശാലയിൽ കഴിഞ്ഞയാഴ്ച നടന്നത്. ഈ ശവസംസ്കാര സമരം കേരളത്തിന് പുത്തരിയല്ല. ഏതാനും വർഷം മുമ്പ്, പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥി സമരത്തിന്റെ ഭാഗമായി, ഇതുപോലെ, വനിതാ പ്രിൻസിപ്പലിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി. ഇടക്കാലത്ത് എറണാകുളം മഹാരാജാസ് കോളേജിൽ സമരക്കാർ ആവേശത്തോടെ അഗ്നിക്കിരയാക്കിയത് പ്രിൻസിപ്പലിന്റെ കസേരയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തിയ സംഭവമുണ്ടായി.
ഇടയ്ക്കിടെ അരങ്ങേറുന്ന ഇമ്മാതിരി പ്രാകൃത പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചുള്ള മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത് സ്വാഭാവികം. വിദ്യാർത്ഥി സമൂഹത്തിൽ വഴിതെറ്റി പോവുന്ന കുഞ്ഞാടുകളെ നിയന്ത്രിക്കാൻ ഇടയന്മാർക്ക് കഴിയുന്നില്ല. എത്രയേറെ എതിർപ്പുണ്ടായാലും അത്തരം ഹീനമായ സമര മാർഗങ്ങൾ തടയാനോ, അവയെ തള്ളിപ്പറയാനോ വിദ്യാർത്ഥി സംഘടനാ നേതൃത്വം തയ്യാറാവാറുമില്ല. ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണം എന്ന ആവശ്യം ഇടയ്ക്കിടെ ഉണരാനുള്ള പ്രേരണയും പ്രകോപനവുമായി മാറുന്നു ഈ സമരാഭാസങ്ങൾ. ആ ആവശ്യത്തിന് അരാഷ്ട്രീയ വാദികളുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നു. പ്രശ്നം കോടതികളിൽ എത്തുമ്പോൾ ഉണ്ടാവുന്ന പ്രതികരണവും വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിരുദ്ധമാണ്. കേരള ഹൈക്കോടതി ക്യാമ്പസിൽ രാഷ്ട്രീയം പണ്ടേ നിരോധിച്ചിട്ടുണ്ട് എന്നത് ഓർക്കുക. ആ നിരോധനം നിലനിൽക്കുമ്പോഴാണ് അങ്ങേയറ്റം അപലപനീയമായ പ്രവൃത്തികൾ ഇന്നും നമ്മുടെ കലാലയങ്ങളിലും സർവകലാശാലകളിലും നിർബാധം തുടർന്നു വരുന്നത്. ഇവ കൂടാതെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ ക്യാമ്പസിൽ നടക്കുന്ന കൊടും കൊലപാതകങ്ങൾ.
മഹാരാജാസ് കോളേജിലെ അഭിമന്യുവും വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥനും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷികളാണ്. അതിനുമുമ്പ് എത്രയെത്ര പിഞ്ച് ജീവനുകൾ പ്രബുദ്ധ കേരളത്തിലെ കലാലയങ്ങളുടെ തിരുമുറ്റത്ത് പിടഞ്ഞു വീണു. വിദ്യാർത്ഥി പ്രവർത്തനം കാരണം ജീവിതകാലം മുഴുവൻ ജീവച്ഛവങ്ങളായി കഴിയേണ്ടി വന്നവരാണ് മഹാരാജാസ് കോളേജിലെ ബ്രിട്ടോയും കൊച്ചിൻ കോളേജിലെ വിജയനും മറ്റും. അവർ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ സ്മരണകൾ എന്നും നമ്മെ വേട്ടയാടുന്നു. സന്ദർഭവശാൽ, ഈയുള്ളവനും വിദ്യാർത്ഥി രാഷ്ട്രീയം കാരണം കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. എഴുതുമ്പോൾ വിരലുകൾക്ക് ഇപ്പോഴും അനുഭവപ്പെടുന്ന വിറയൽ പതിറ്റാണ്ടുകൾ മുമ്പ് നേരിട്ട ആക്രമണം മൂലം സംഭവിച്ച അവശതകളിൽ ഒന്നാണ്. അതൊക്കെ തികച്ചും വ്യക്തിപരം. എങ്കിലും, എന്തുവന്നാലും, വിദ്യാർത്ഥി രാഷ്ട്രീയത്തെ തള്ളിപ്പറയില്ലൊരിക്കലും. പക്ഷേ, വിദ്യാർത്ഥിയെ തളർത്തുന്നതാവരുത് വിദ്യാർത്ഥി രാഷ്ട്രീയം. വളർത്തുന്നതാവണം. അത് വിദ്യാർത്ഥി ജീവിതത്തിലെ ദുരന്തമല്ല, വസന്തമാവണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |