
പപ്പയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം തിരുവനന്തപുരം നഗരത്തിന്റെ മേയറായതാണെന്ന് ഞാൻ ചെറുപ്പത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഞങ്ങളെ വിട്ടുപിരിഞ്ഞ് കാൽനൂറ്റാണ്ട് തികയുമ്പോൾ കാലം എന്നെ പഠിപ്പിച്ചത് മറ്റൊന്നാണ്. മേയർ എന്ന പദവി ഒരു വർഷം മാത്രമായിരുന്നു. എന്നാൽ ആ സ്വാധീനം പലരുടേയും ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്നു.
ഇന്നും ആളുകൾ എന്റെ അടുത്തുവന്ന് ചോദിക്കാറുണ്ട്, നിങ്ങൾ സ്റ്റാൻലി സത്യനേശന്റെ മകനാണോയെന്ന്. ഞാൻ മറുപടി പറയും മുൻപേ അവരുടെ ഓർമകൾ പിന്നോട്ടു പായും. കണ്ണുകൾ തിളങ്ങും. അനുഭവങ്ങൾ പറഞ്ഞു തുടങ്ങും. ജോലി ലഭിക്കാൻ സഹായിച്ചതിന്റെ, ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ കൂടപ്പിറപ്പിനെപ്പോലെ ചേർത്തു നിറുത്തിയതിന്റെ, പരിഹാരമൊന്നും കൈയിലില്ലാതിരുന്നിട്ടും അവരുടെ വേദന മുഴുവൻ ക്ഷമയോടെ കേട്ടിരുന്ന് ആശ്വാസമായതിന്റെ... പപ്പാ, ഇതൊന്നും ഒരുകാലത്തും ഞങ്ങളോടു പങ്കുവച്ചിട്ടില്ലെങ്കിലും സാധാരണക്കാരായ മനുഷ്യർ അത്രമേൽ സ്നേഹത്തിൽ പൊതിഞ്ഞു പറഞ്ഞ അനുഭവത്തിന്റെ ആഴമുള്ള വാക്കുകൾ പലപ്പോഴും എന്റെ കണ്ണുകൾനിറച്ചിട്ടുണ്ട്. സഹായിച്ചവരുടെ പേരുകളോ സ്പർശിച്ച ജീവിതങ്ങളുടെ എണ്ണമോ സൂക്ഷിച്ചിരുന്നില്ല. ഒരുപക്ഷേ, സാധാരണ മനുഷ്യരുടെ ഹൃദയങ്ങളിൽ നിശബ്ദനിധിയായ ഓർമ്മകളാണ് പപ്പയുടെ ഏറ്റവും മഹത്തായ ജീവചരിത്രം.
അധികാരത്തിന്റെ ഉയരങ്ങളിലും ലാളിത്യം കൈവിട്ടില്ല. പദവികൾ വലുതായി; പപ്പയിലെ മനുഷ്യൻ അതേപടി തുടർന്നു. വാതിൽക്കൽ വന്നവന്റെ സ്ഥാനമോ സമ്പത്തോ നോക്കാതെ ചേർത്തിരുത്താനും, കേൾക്കാനും, കഴിയുന്നത്ര കൂടെനിൽക്കാനും പപ്പയ്ക്കറിയാമായിരുന്നു. കാലംകടന്നു പോകും തോറും ഞാൻ ഏറ്റവും കൂടുതൽ തിരയുന്നത് മേയറെയോ രാഷ്ട്രീയനേതാവിനെയോ അല്ല എന്റെ പപ്പയെയാണ്.
നടത്താതെ പോയ സംഭാഷണങ്ങൾ…
ചോദിക്കാതെ പോയ ചോദ്യങ്ങൾ…
ചോദിക്കാനാഗ്രഹിക്കുന്ന
ഉപദേശങ്ങൾ…
വെറുതെ അരികുപറ്റിയിരുന്ന്
അനുഭവിക്കാമായിരുന്ന
ശാന്ത നിമിഷങ്ങൾ...
ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ഇന്നും ആ വാക്കിനായി മനസ് കാത്തുനിൽക്കാറുണ്ട്. ചിലപ്പോഴൊക്കെ ഒന്നും പറയാതെ, ആരും വാതിലിൽ മുട്ടാതെ, പപ്പയുടെ അരികിൽ കുറച്ചുനേരം വെറുതെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു മാത്രം കൊതിക്കാറുണ്ട്. പപ്പ ഞങ്ങൾക്ക് പകർന്നുതന്ന ഏറ്റവും അമൂല്യമായ പൈതൃകം സ്വത്തോ പദവിയോ പ്രശസ്തിയോ ആയിരുന്നില്ല. ഒരു ജീവിതം എങ്ങനെ ജീവിക്കണമെന്ന മാതൃകയായിരുന്നു. സത്യസന്ധതയ്ക്ക് കാലപ്പഴക്കം വരില്ലെന്നും കരുണ ദൗർബല്യമല്ലെന്നും അധികാരത്തിന്റെ യഥാർത്ഥ മഹത്വം സാധാരണക്കാരന്റെ കണ്ണീർ തുടയ്ക്കാൻ എത്രത്തോളം താഴേക്കിറങ്ങാമെന്നതാണെന്നും ജീവിതംകൊണ്ട് പഠിപ്പിച്ചു. അങ്ങ് എഴുതിയിട്ട ജീവിതപാഠത്തേക്കാൾ വിലപ്പെട്ട മറ്റൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. സത്യസന്ധത ഒരിക്കലും കാലഹരണപ്പെടുന്നില്ലെന്നും, കരുണ ദൗർബല്യമല്ലെന്നും, അധികാരമെന്നത് മനുഷ്യർക്കു മുകളിലുള്ളതല്ലെന്നും കാട്ടിത്തന്നു. കാലത്തിന് പപ്പയുടെ ശബ്ദവും പുഞ്ചിരിയും ഞങ്ങളിൽ നിന്ന് കവർന്നെടുക്കാനായി. പക്ഷേ പകർന്നു തന്ന മൂല്യങ്ങളുടെ തിളക്കവും മനുഷ്യത്വത്തിന്റെ മാറ്റും മായ്ക്കാൻ കഴിയില്ല. കൈപിടിച്ച് ആരെങ്കിലും ''നിങ്ങളുടെ അച്ഛൻ എന്നെ സഹായിച്ചിട്ടുണ്ട്'' എന്നു പറയുമ്പോൾ കാൽനൂറ്റാണ്ടിന്റെ അകലം പെട്ടെന്ന് അലിഞ്ഞു തീരും. അപ്പോൾ ഞാൻ അറിയും പപ്പ എങ്ങും പോയിട്ടില്ലെന്ന്. പപ്പ ജീവിക്കുകയാണ്. സഹായം ലഭിച്ചവരുടെ നന്ദിയിൽ, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ, ഞങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന മൂല്യങ്ങളിൽ, പിന്നെ... എന്റെ ഉള്ളിൽ. അങ്ങനെയാണ് ഞാൻ എന്നും അങ്ങയെ ഓർക്കുക.
ജ്യേഷ്ഠ സഹോദരൻ
ഉന്നത സാമ്പത്തികശേഷിയുള്ള കുടുംബപശ്ചാത്തലത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലേയ്ക്ക് വന്ന അദ്ദേഹം, നഗരത്തിലെ ഏറ്റവും ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന പ്രദേശങ്ങളിലെ പാർട്ടി ചുമതലക്കാരനായും പിന്നീട് അവരുടെ ജനപ്രതിനിധിയായും മാറി. മേയർ എന്ന നിലയിലുള്ള സംഭാവനകൾ വലുതായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹം സി.പി.എമ്മിന്റെ നയങ്ങളെ വെല്ലുവിളിച്ച് സി.എം.പിയിലേയ്ക്ക് കടന്നുവന്നത്. 2001ൽ എം. വി. രാഘവനെ മന്ത്രിപദത്തിലേയ്ക്ക് എത്തിക്കുന്നതിൽ അദ്ദേഹം അത്രയേറെ വിയർപ്പൊഴുക്കി. എന്റെ സ്വന്തം ജ്യേഷ്ഠസഹോദരനായിരുന്നു. ആ കുടംബവുമായി അത്രമേൽ ആഴത്തിൽ ബന്ധമുണ്ട്.
-സി.പി.ജോൺ
(ഗതാതഗത വകുപ്പ് മന്ത്രി)
രക്ഷകനായ സ്റ്റാൻലി
സി.പി.ഐയുടെ തിരുവനന്തപുരം മണ്ഡലം സമ്മേളനം നടക്കുകയായിരുന്നു. അപ്പോഴാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചെന്നും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ജനം അക്രമാസക്തരാണെന്നും അറിയുന്നത്.
ഞാനും ജില്ലാ സെക്രട്ടറി സഖാവ് കാർത്തികേയനും സ്റ്റേഷനിലേയ്ക്ക് പാഞ്ഞു. പൊലീസ് സ്റ്റേഷനു മുന്നിൽ വൻ ജനക്കൂട്ടം. ഞങ്ങൾ എത്തുമ്പോൾ അവിടെ കാട്ടായിക്കോണം ശ്രീധരും സ്റ്റാൻലി സത്യനേശനും ജനങ്ങളോടു സംസാരിക്കുകയായിരുന്നു. ''നിങ്ങൾ ഞങ്ങളോടൊപ്പം ജാഥയായി വരിക. മുഖ്യമന്ത്രിയെ കണ്ട് വിവരം ധരിപ്പിക്കാം''
എന്നാൽ രോഷാകുലരായ ജനക്കൂട്ടം കരിങ്കല്ലും മറ്റുമായി സ്റ്റേഷനു നേരെ നീങ്ങി. സ്റ്റേഷന് തീ ഇടണമെന്ന മുദ്രാവാക്യം മുഴങ്ങി. സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയ സ്റ്റാൻലി ഞങ്ങളോട് പറഞ്ഞു: ''നമ്മൾ ഇവിടെ നിൽക്കുകയും ജനം അക്രമാസക്തരാകുകയും ചെയ്താൽ കൂടുതൽ വഷളാകും. നിങ്ങൾ ഇവിടെ നിന്ന് പോകൂ. ഞങ്ങളും പോകുകയാണ്''. പറഞ്ഞുതീരും മുന്നേ വൻ പൊലീസ് സന്നാഹമെത്തി, വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. കാട്ടായിക്കോണം ശ്രീധറും സ്റ്റാൻലിയും കാർത്തികേയനും ഞാനും ഉൾപ്പെടെ നൂറ്റിയമ്പതോളം പേർ പ്രതികളായി. പന്ത്രണ്ട് വർഷം കോടതികളിൽ കയറിയിറങ്ങി. കാട്ടായിക്കോണം ശ്രീധറും എൻ. കാർത്തികേയനും വിചാരണ പൂർത്തിയാകും മുമ്പ് മരിച്ചു. പിന്നീട് കേസ് തള്ളി. സ്റ്റാൻലിയുടെ സമയോചിതമായ ഇടപെടലാണ് വഞ്ചിയൂരിൽ വലിയ കൂട്ടക്കുരുതി ഒഴിവാക്കിയത്.
-സി.ദിവാകരൻ
(സി.പി.ഐ മുതിർന്ന നേതാവ്)
ഹൃദയം നിറച്ച സ്നേഹം
സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ ഒരിക്കൽ പരാമർശിച്ച എ. എൻ. സത്യനേശന്റെ കൂസലില്ലായ്മ അദ്ദേഹത്തിന്റെ മക്കളിലും പതിഞ്ഞിരുന്നു. നാലാമത്തെ മകനായ സ്റ്റാൻലി, സമ്പന്നതയുടെ സുരക്ഷിത വലയത്തിൽ നിന്ന് മാറി കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും ജനങ്ങളിലേക്കും തിരിഞ്ഞു.
സ്റ്റാൻലിയുടെ മൂത്ത ജ്യേഷ്ഠന്റെ മകനായ എന്റെ കുട്ടിക്കാല ഓർമ്മകളിൽ, രാത്രി വൈകി വീട്ടിലെത്തുന്ന സുന്ദരകോമളനായ അമ്മാവനും പുസ്തകങ്ങളാലും മാസികകളാലും നിറഞ്ഞിരുന്ന അദ്ദേഹത്തിന്റെ മുറിയും ഇന്നും തെളിഞ്ഞുനിൽക്കുന്നു. ഒരിക്കൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ശേഷം, പല്ലുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ അമ്മാവന്റെ രൂപം ഇന്നും മറക്കാനാവുന്നില്ല.
വർഷങ്ങൾക്കുശേഷം ഞാൻ തിരുവനന്തപുരത്ത് കോളേജിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. അകാലത്തിൽ അപ്പനെ നഷ്ടപ്പെട്ട എനിക്കും കുടുംബത്തിനും സ്റ്റാൻലി വലിയൊരു ആശ്വാസമായിരുന്നു. പഴയ മോറിസ് കാറിൽ ഹോസ്റ്റലിന് മുന്നിലെത്തി, 'വാ, നമുക്ക് പോയി കഞ്ഞി കുടിക്കാം' എന്ന് വിളിച്ചുകൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ സ്നേഹം ഇന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.
വീട്ടിൽ എപ്പോഴും ആളുകളുടെ വരവും പോക്കും, നിരന്തരം മുഴങ്ങുന്ന ഫോൺ, പ്രശ്നങ്ങളുമായി എത്തുന്നവർ. എല്ലാവരെയും കേൾക്കുകയും, ചിലപ്പോൾ ശകാരിച്ചും ചിലപ്പോൾ ചിരിച്ചും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. ജനസേവനത്തിനായി സമർപ്പിച്ച ഒരു ജീവിതത്തെ അടുത്തുനിന്ന് കാണാനായതായിരുന്നു എന്റെ ഭാഗ്യം.
ഒരു അമ്മാവൻ മാത്രമായിരുന്നില്ല എനിക്ക് സ്റ്റാൻലി സത്യനേശൻ. എന്തും തുറന്നു പറയാവുന്ന ഒരു സുഹൃത്തുകൂടിയായിരുന്നു. അവസാനസമയത്ത് ഒപ്പമുണ്ടാകാൻ കഴിയാതെപോയത് ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.
-ജോസഫ് സത്യദാസ്
(പ്രൊഫ.ജോസഫ് മുണ്ടശേരിയുടെ
കൊച്ചുമകൻ,
പത്രപ്രവർത്തകൻ)
അസാധാരണ സംഘാടകൻ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എനിക്ക് ഏറെ പിന്തുണ നൽകിയ ആളായിരുന്നു സ്റ്റാൻലി സത്യനേശൻ. ഏറ്റവും അർഹമായിരുന്ന മേയർ പദവി പലതവണ ലഭിക്കാതെ വന്നപ്പോഴാണ് അദ്ദേഹം പാർട്ടി വിടുന്നത്. അന്ന് കോൺഗ്രസും ബി.ജെ.പിയും സ്റ്റാൻലിയെ പിന്തുണച്ചു. ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലമായിരുന്നു. പല പ്രതിസന്ധികൾക്കും ഒടുവിൽ സ്റ്റാൻലി സത്യനേശൻ മേയറായും കൃഷ്ണൻകുട്ടി ഡെപ്യൂട്ടിമേയറായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികാരമായി നഗരം അതുവരെ കണ്ടിട്ടില്ലാത്ത ആക്രമണങ്ങൾക്ക് സാക്ഷിയായി. സ്റ്റാൻലിയുടെ വീട് ആക്രമിക്കപ്പെട്ടു. രണ്ട് കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടങ്കലിൽ പാർപ്പിച്ചു. ഈ ആക്രമണങ്ങൾക്കെതിരെമേയറും ഡെപ്യൂട്ടിമേയറും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും സ്റ്റാൻലി പ്രകടിപ്പിച്ച ധൈര്യവും സംയമനവുംനേതൃത്വപാടവവും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഒരു കാര്യം ശരിയാണെന്ന് വിശ്വസിച്ചാൽ എത്ര വലിയ പ്രതിസന്ധിയിലും അതിൽ ഉറച്ചുനിൽക്കാനും വിജയിപ്പിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസവും മനക്കരുത്തും അപൂർവമായിരുന്നു.
-എം.എസ്.കുമാർ
(ബി.ജെ.പി മുതിർന്ന നേതാവ്
മുൻ കൗൺസിലർ)
കരുത്തുറ്റ സാന്നിദ്ധ്യം
കട്ടിക്കണ്ണാടിയും കുസൃതി ഒളിപ്പിച്ചുവച്ച നോട്ടവും തടിച്ച ശരീരപ്രകൃതിയുമുള്ള അദ്ദേഹത്തെ എല്ലാവരും സ്നേഹാദരങ്ങളോടെ 'സ്റ്റാൻലി സാർ' എന്നാണ് വിളിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്തുപോലും എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. എത്രയോ വേട്ടയാടലുകളെ നേരിട്ടിട്ടുണ്ടെന്നും ആരെയും തന്നെ ഭയപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം അന്നേ പ്രഖ്യാപിച്ചിരുന്നു. മൂന്നു പതിറ്റാണ്ടോളം അദ്ദേഹം തിരുവനന്തപുരം നഗരസഭാംഗമായി പ്രവർത്തിച്ചു. മേയർ, ഡെപ്യൂട്ടി മേയർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാൻ തുടങ്ങിയ പ്രധാനപ്പെട്ട പദവികളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ അടിസ്ഥാനതലത്തിൽ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാനഘട്ടത്തോടടുത്തപ്പോഴാണ് അദ്ദേഹം തന്റെ മാതൃപ്രസ്ഥാനത്തിൽനിന്ന് വേർപിരിയാൻ നിർബന്ധിതനായത്. രാഷ്ട്രീയമായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട മേയർമാരിലും പൊതുപ്രവർത്തകരിലും ഒരാളായിരുന്നു അദ്ദേഹം. 'മേയറുടെ ജനസമ്പർക്കപരിപാടി' അക്കാലത്ത് അദ്ദേഹം അവതരിപ്പിച്ച ഒരു നൂതന ആശയമായിരുന്നു.
-പി.കെ.വേണുഗോപാൽ
(യു.ഡി.എഫ് ജില്ലാ ചെയർമാൻ
തിരുവനന്തപുരം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |