
ചിങ്ങം പിറക്കും മുൻപേ ആറൻമുളയിൽ ഓണവെയിലെത്തും. നീളൻ തൂശനിലയിൽ സ്വാദൂറും വിഭവങ്ങൾ നിരനിരയായ് നിറയും. വള്ളസദ്യയിലും ചടങ്ങുകളിലും പാർത്ഥസാരഥിയായ ഭഗവാന്റേയും പങ്കാളിത്തം. വെറുമൊരു സദ്യയ്ക്കപ്പുറം ഒന്നിനും ഒരു കുറവുമില്ലാതെ ഭഗവാനെതന്നെ സ്വീകരിക്കുന്നെന്ന സങ്കല്പം.
കർക്കടക പാതി മുതൽ ചിങ്ങമാസം പൂർണമായും ലോക മലയാളികളുടെ സംഗമ ഭൂമിയാകും ആറന്മുള. വഴിപാടുനേരാനും സദ്യകഴിക്കാനുമായി പതിനായിരങ്ങൾ. ഓളപ്പരപ്പിൽ തിരുവോണത്തോണി വരവും ഉത്രട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയുമെല്ലാം ഗതകാല സ്മരണകളെ തൊട്ടുണർത്തുന്ന ഓണക്കാലത്തെ ആചാരങ്ങൾകൂടിയാണ്. സദ്യയ്ക്കിടയിൽ പാട്ടുപാടി വിഭവങ്ങൾ ഓരോന്നും വാങ്ങുന്ന അപൂർവ ചടങ്ങിന് തലമുറ ഭേദമില്ലാതെയാണ് പങ്കാളിത്തം.
സദ്യവഴിപാടുകളാൽ സമ്പന്നമാണ് ആറന്മുള ക്ഷേത്രം. തേച്ചുകുളി സദ്യയും ഭജനസദ്യയുമാണ് പ്രധാനം. ആരും പട്ടിണി കിടക്കരുതെന്നാണ് ആറന്മുളക്കാരുടെ ആഗ്രഹം. ഉത്സവസദ്യയും ആറന്മുളയിൽ പ്രസിദ്ധമായിരുന്നു. ആറന്മുള എരിശേരി, ഓലൻ തുടങ്ങിയ വിഭവങ്ങൾ അതീവ രുചികരമായിരുന്നു. ആറന്മുള എരിശേരി മുറജപത്തിനു വിളമ്പിയതിന്റെ പാരിതോഷികമായി ലഭിച്ചത് വലിയ ബാലകൃഷ്ണൻ എന്ന ആനയെ ആയിരുന്നു എന്ന് ഐതിഹ്യമാലയിലും വിവരിച്ചിട്ടുണ്ട്. ആഹാരത്തെ ഈശ്വരനായി കാണുന്നതാണ് ആറൻമുള വള്ളസദ്യയിലെ സംസ്ക്കാരം. ഭഗവാന്റെ ജൻമനാളായ അഷ്ടിരോഹിണിയിലും ആറന്മുള ക്ഷേത്രത്തിലെ പ്രധാന വഴിപാട് നിലത്തിരുന്ന് കഴിക്കുന്ന സദ്യയാണ്!
വിശ്വാസത്തിരയിൽ
പള്ളിയോടങ്ങൾ
തിരുവോണത്തോണിയുടെയും പള്ളിയോടങ്ങളുടെയും ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂർ ഗ്രാമത്തിൽ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണ നാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണന് കാൽ കഴുകിച്ചൂട്ട് നടത്തിയിരുന്നു. എന്നാൽ ഒരു വർഷം ഊണ് കഴിക്കാൻ ആരുമെത്തിയില്ല. ദു:ഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാർത്ഥിച്ച് ഓണനാളിൽ ഉപവാസമിരിക്കാൻ തീരുമാനിച്ചു. ഉടനെ തേജസ്വിയായ ബാലൻ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കി ആറന്മുളയിലെത്തിച്ചാൽ മതിയെന്നു പറഞ്ഞാണ് ബാലൻ മടങ്ങിയത്. ആ ബാലൻ സാക്ഷാൽ ആറന്മുള ഭഗവാനായിരുന്നു എന്നാണ് വിശ്വാസം. അടുത്തവർഷം മുതൽ ഓണസദ്യയ്ക്കുള്ള വിഭവങ്ങളും ക്ഷേത്രത്തിലെ കെടാവിളക്കിൽ കൊളുത്താനുള്ള ദീപവുമായി ഉത്രാടനാളിൽ തോണിയിൽ കാട്ടൂരിൽ നിന്ന് പുറപ്പെട്ട് പമ്പാ നദിയിലൂടെ തിരുവോണപ്പുലരിയിൽ ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചു തുടങ്ങി. പിൻതലമുറയും ഈ ചടങ്ങ് പിൻതുടർന്നു. എന്നാൽ ഒരു വർഷം കാട്ടൂർ ഭട്ടതിരിയെ തടഞ്ഞ് കൊള്ളക്കാർ തിരുവോണത്തോണിയെ ആക്രമിച്ചു. കരനാഥന്മാർ വലിയ സംഘമായെത്തി അവരെ തുരത്തിയോടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ തോണിയുടെ സംരക്ഷണാർത്ഥം കൂടുതൽ പേർക്ക് കയറാവുന്ന വള്ളങ്ങളുണ്ടാക്കി പിൻതുടർന്നു. കൊള്ളക്കാരെ ദൂരെനിന്ന് കാണുന്നതിനും അവരെ ഉയർന്നുനിന്ന് ആക്രമിച്ച് തുരത്തുന്നതിനും കെട്ടുവള്ളങ്ങൾ ചുണ്ടൻവള്ളങ്ങൾ പോലെ രൂപമാറ്റം വരുത്തി. ഭഗവാൻ തോണിയിൽ പള്ളി കൊള്ളുന്നു എന്ന വിശ്വാസത്തിൽ കെട്ടുവള്ളങ്ങൾക്ക് പള്ളിയോടമെന്ന വിളിപ്പേരും വന്നു.
കാട്ടൂരിൽ നിന്ന് മങ്ങാട്ട് മനക്കാർ കോട്ടയം കുമാരനല്ലൂരിലേയ്ക്ക് താമസം മാറി. ഇപ്പോൾ മീനച്ചിലാറിന്റെ തീരത്തുള്ള മങ്ങാട്ട് മനയിൽ നിന്നും മൂലം നാളിൽ തിരുവോണത്തോണി ആചാരപൂർവം പുറപ്പെടും. ഭട്ടതിരി കാട്ടൂരിൽ എത്തുന്നതോടെ കരക്കാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. പിന്നീട് വിഭവങ്ങൾ തിരുവോണത്തോണിയിലേയ്ക്ക് മാറ്റി പള്ളിയോടങ്ങളുടെ അകമ്പടിയിൽ പമ്പയിലൂടെ ആറന്മുളയ്ക്ക് പുറപ്പെടും. മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങളാണ് ആറന്മുള തിരുവോണ സദ്യയ്ക്ക് ഉപയോഗിക്കുന്നത്. തിരുവോണ നാളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ പേർക്കും തിരുവോണസദ്യ കഴിക്കാം.
പാടിച്ചോദിക്കും
വള്ളസദ്യ
തെളിഞ്ഞ നിലവിളക്കിന് മുന്നിൽ വലിയ തൂശനിലയിട്ട് വള്ളപ്പാട്ടിന്റെ അകമ്പടിയോടെയാണ് വിഭവ സമൃദ്ധമായ ആറന്മുള വള്ളസദ്യ. പള്ളിയോടക്കരക്കാർ സദ്യയിലെ വിഭവങ്ങൾ വള്ളപ്പാട്ടിന്റെ രൂപത്തിൽ പാടിച്ചോദിക്കുമെന്നതാണ് പ്രത്യേകത. പാടിച്ചോദിക്കുന്നതെന്തും ഉടനെ ഇലയിൽ വഴിപാടുകാർ തന്നെ വിളമ്പും. വള്ളസദ്യ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഭഗവത് സ്തുതികളോടെയാണ്. താളമേളങ്ങളും പാട്ടും നറുമണമൂറുന്ന വിഭവങ്ങളുമെല്ലാം ഭക്തിയുടെ ഉത്സവാന്തരീക്ഷംസൃഷ്ടിക്കും. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഐശ്വര്യത്തിനും സന്താന സൗഭാഗ്യത്തിനും മാത്രമല്ല, പിതൃക്കളുടെ മോക്ഷത്തിനും ലോകത്തിന്റെ നാനാഭാഗത്തുള്ളവർ വിശ്വാസപൂർവം വള്ളസദ്യ വഴിപാട് നടത്തുന്നു. വിവിധ കാലങ്ങളിലെ അനുഗ്രഹത്തിനായി വർത്തമാന കാലത്ത് നടത്തുന്ന ശ്രേഷ്ഠമായ ചടങ്ങുകൂടിയായി വള്ളസദ്യ മാറുന്നു.
ആചാരവഴിയിൽ
ആഘോഷപൂർവം
ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമാകുന്ന 52 പള്ളിയോടങ്ങളുടെ കൂട്ടായ്മയായ പള്ളിയോട സേവാസമിതിക്കാണ് വള്ളസദ്യകളുടെ മേൽനോട്ടം. വള്ളസദ്യ ബുക്ക് ചെയ്യാൻ സമിതിയെ സമീപിക്കണം. ക്ഷേത്രത്തിലും പള്ളിയോടക്കരകളിലുമായി നടക്കുന്ന വിവിധ ചടങ്ങുകളോടെയാണ് വള്ള സദ്യ. ക്ഷേത്രക്കടവിൽ പള്ളിയോടത്തിലെത്തുന്ന തുഴച്ചിൽക്കാരെയും കരനാഥന്മാരെയും വഴിപാടുകാർ വെറ്റയും പുകയിലയും നൽകി സ്വീകരിക്കും. ഇവിടെ നിന്നും തുഴച്ചിൽക്കാർ വള്ളപ്പാട്ടിന്റെ അകമ്പടിയോടെ വടക്കേ ഗോപുരനട കയറി ആചാരപൂർവ്വം ക്ഷേത്രത്തിന് വലംവച്ച് കൊടിമരച്ചുവട്ടിലെത്തും. തുടർന്ന് നിറച്ചുവച്ച പറകളുടെ മുൻപിൽ രാവിലെ എത്തി ദേവനെ സ്തുതിച്ച് സദ്യാലയത്തിലെത്തും. സദ്യാലയത്തിൽ ഭഗവാനായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് നിലവിളക്കിൽ ഭദ്രദീപം തെളിക്കും. അതിനുശേഷം വിളക്കിനു മുൻപിൽ തൂശനിലയിട്ട് വിഭവങ്ങൾ വിളമ്പി സദ്യ ആരംഭിക്കും.
തുഴച്ചിൽക്കാർ ആദ്യം തീർത്ഥവും കളഭവും നിവേദ്യ പ്രസാദവും ചോദിക്കുന്നതാണ് പതിവ്. കനലിൽ ചുട്ടെടുത്ത ചമ്മന്തിയും പർപ്പടകവും, കുടത്തിൽ നൽകുന്ന വെണ്ണയും തിരുവോണത്തോണിയിൽ കാട്ടൂർ മഠത്തിൽ നിന്നുകൊണ്ടുവരുന്ന അഞ്ചു വിഭവങ്ങളും കൂടാതെ വിവിധ തരം അച്ചാറുകളും ചീരത്തോരനും മടന്തയിലത്തോരനും തകരത്തോരനും പാളത്തൈരും തുടങ്ങിയ നാടൻ കൂട്ടാനുകളും വിശേഷമായുണ്ട്. എള്ളുണ്ടയും വടയും കൽക്കണ്ടവും ശർക്കരയും മുന്തിരിയും അവലും മലരും കരിമ്പുമെല്ലാം വള്ളസദ്യയുടെ കൊതിയൂറും വിശേഷവിഭവങ്ങൾ. പ്രഥമനും പാൽപ്പായസവും കടലപ്പായസവുമുൾപ്പടെയുള്ള പായസങ്ങളും കുടിക്കാം. ഭഗവാന് പ്രിയമെന്ന വിശ്വാസത്തിൽ ആദ്യം വിളമ്പുന്ന വഴുതനങ്ങാ മെഴുക്കുപുരട്ടിക്കാണ് സദ്യയിൽ തലയെടുപ്പ്.
ഇലയിൽ വിളമ്പുന്നത് കൂടാതെ പ്രത്യേക വിഭവങ്ങൾ ശ്ലോകങ്ങൾ ചൊല്ലി വിളിച്ചു വരുത്തി കഴിക്കും. ശ്ലോകോച്ചാരണവും വള്ളപ്പാട്ടുമായി ശബ്ദമുഖരിതമായ അന്തരീക്ഷമാണ് വള്ളസദ്യയുടെ കൗതുകം. ഉണ്ണാനിരിക്കുന്നവരെ വിശറികൊണ്ടു വീശും. വടമാല, പാളത്തൊപ്പി തുടങ്ങിയവ ചിലരെ ധരിപ്പിക്കുന്ന കൗതുക രംഗങ്ങളുമുണ്ട്. പാടി ആവശ്യപ്പെടുന്ന വിഭവങ്ങൾ വിളമ്പിയിരിക്കണം. വഴിപാട് നടത്തുന്ന വീട്ടിലെ പ്രധാന സ്ത്രീയാണ് വിളമ്പാൻ നേതൃത്വം നൽകുന്നത്. സദ്യയ്ക്കുശേഷം തൃപ്തരായി വള്ളപ്പാട്ടുകൾ പാടി വഴിപാടുകാരന് ഭഗവത് പ്രസാദവും ദീർഘായുസും ഉണ്ടാകണമെന്നും ദോഷങ്ങളെല്ലാം മാറണമെന്നുമുളള അർത്ഥത്തിൽ പ്രാർത്ഥനയും സ്തുതികളും ഉരുവിടും. ഇതിനുശേഷം ഭഗവത് സന്നിധിയിലെത്തി വള്ളപ്പാട്ടുകൾ പാടി ഭഗവാനെ സ്തുതിക്കും. തുടർന്ന് പറ തളിച്ച് പള്ളിയോടക്കരക്കാർ ദക്ഷിണ വാങ്ങി പ്രസാദം നൽകും. അഷ്ടമംഗല്യവും വിളക്കുമായി കരക്കാരെ ക്ഷേത്രക്കടവിൽ വരെ വഴിപാടുകാർ അനുഗമിച്ച് യാത്രയാക്കും.
ഒരുമയുടെ വള്ളം കളി
ആറന്മുള ദേശത്തിന് തിരുവോണം പോലെ പ്രധാനമാണ് ഉത്രട്ടാതി വള്ളംകളി. ജാതി മത ഭേദമന്യേ ആളുകൾ ഭാഗമാകും. റാന്നി മുതൽ ചെന്നിത്തല വരെയുള്ള പള്ളിയോടക്കരകളിൽ നിന്നും പമ്പാ നദിയിലൂടെ തുഴഞ്ഞെത്തുന്ന 52 പള്ളിയോടങ്ങളുടെ വരവ് വിസ്മയക്കാഴ്ചയാണ്. മത്സര വള്ളംകളിയേക്കാൾ പ്രധാനം ആടയാഭരണങ്ങളണിഞ്ഞ് ആചാരപൂർവം പാടിത്തുഴഞ്ഞെത്തുക എന്നതാണ്. ഇതിന് ആർ.ശങ്കർ സുവർണ ട്രോഫിയാണ് സമ്മാനം. എ, ബി ബാച്ചുകളിലായി നടക്കുന്ന മത്സര വള്ളംകളിയിൽ വിജയികൾക്ക് മന്നം ട്രോഫിയും നൽകും.
പാടി ചോദിക്കാം വിഭവങ്ങൾ
ചോറിന്
പത്രം നിരത്തി വടിവോടിഹ പന്തിതോറും
ചിത്തം കുളുർക്കെ വിഭവം പലതും വിളമ്പി
വൻപാർന്ന പർപ്പടം അൻപൊടു കൂട്ടിയുണ്മാൻ
നല്ല തുമ്പമലർ തോറ്റീടിന ചോർ തരേണം...
സാമ്പാർ
കേമത്തമാർന്നമരുമാത്തുമരപ്പരിപ്പും
കായം മരീചികടകും നവശോഭയേകി
വെണ്ടയ്ക്കയും പുളിയുമാശു കൊഴുപ്പു നൽകി
സൗരഭ്യമേളമിയലുമാ സാമ്പാർ തരേണം...
അടപ്രഥമൻ
മല്ലാക്ഷിമാർ അരിപാരമിടഞ്ഞു നന്നായ്
ഉല്ലാസമോടരിയിടിച്ചു ഇലയിൽ പതിച്ച
ചൊല്ലാർന്നടപ്രഥമനിങ്ങു തരാതിരുന്നാൽ
മല്ലാരിയാണേ വെറുതേ കലഹം ഭവിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |