SignIn
Kerala Kaumudi Online
Monday, 27 July 2026 5.24 AM IST

'വിജയ് ചിത്രത്തിൽ അഭിനയിച്ചു, അഭിമാനത്തോടെ സിനിമ കണ്ടപ്പോൾ സംഭവിച്ചത്'; നേരിട്ടത് അവഗണനകൾ മാത്രം

READ ENGLISH VERSION
kk-menon

മലയാള സിനിമ - സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് കെ കെ മേനോൻ. കുടുംബവിളക്ക് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കെ കെ മേനോൻ പല സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നരച്ച താടിയിലും മുടിയിലും അഭിനയിച്ച നടനെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമജീവിതത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് നടൻ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിനയത്തിലും സീനിയോറിറ്റി എന്ന ഘടകമുണ്ടെന്നും കെ കെ മേനോൻ പറഞ്ഞു.

'ഞാൻ ചെയ്ത എല്ലാ വർക്കുകളിലും രൂപം ഒന്നായിരുന്നു. ചില സാഹചര്യങ്ങളിൽ മാത്രമാണ് താടിയുടെയും മുടിയുടെയും നിറം മാ​റ്റിയിട്ടുളളത്. അഭിനയജീവിതം ആരംഭിച്ച് പത്ത് വർഷങ്ങൾക്കുശേഷമാണ് ഞാൻ രൂപം മാ​റ്റിയത്. തമിഴിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതുകൊണ്ടാണ് പുതിയ തീരുമാനമെടുത്തത്. പ്രിപ്രൊഡക്ഷനും ഫോട്ടോ ഷൂട്ടിനുമാണ് രൂപമാ​റ്റം നടത്തിയത്. അതൊരു നെഗ​റ്റീവ് ഷെയ്ഡ് ഉളള കഥാപാത്രമായിരുന്നു.

സീരിയലിലെ എന്റെ കഥാപാത്രം നെഗ​റ്റീവാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇതുവരെയായിട്ടും എനിക്ക് അത് തോന്നിയിട്ടില്ല.പക്ഷെ പല സമയങ്ങളിലും പുറത്തിറങ്ങുമ്പോൾ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം പുറത്ത് പോകുമ്പോൾ പലരും കളിയാക്കി ചിരിക്കാറുണ്ടായിരുന്നു. എന്നെ വ്യക്തിപരമായി അറിയുന്ന ആളുകൾക്ക് സത്യാവസ്ഥ അറിയാം. സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിരുന്നു.ഡേ​റ്റിൽ പ്രശ്നം ഉണ്ടാകും എന്നുറപ്പായിരുന്നു. അതുകൊണ്ടാണ് സിനിമ എടുക്കാതിരുന്നത്. അതിനിടയിൽ പ്രഭുദേവ നായകനായ ഒരു തമിഴ് സിനിമയിൽ നായികയുടെ പിതാവായി അഭിനയിച്ചു. അതിന്റെ ചിത്രീകരണം ഇതുവരെയായിട്ടും പൂർത്തിയായില്ല.

ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. അവഗണനകൾ അനുഭവിച്ചിട്ടുണ്ട്. ഞാനെന്റെ 42-ാമത്തെ വയസിലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. ചെറിയ പ്രായത്തിലാണ് അഭിനയം ആരംഭിച്ചിരുന്നതെങ്കിൽ നേരിട്ട അവഗണനകൾ തമാശയായിട്ട് എടുക്കാമായിരുന്നു. അഭിനയത്തിൽ സീനിയോറിറ്റി അടിസ്ഥാനമാക്കിയുളള വേർതിരിവുകൾ ഉണ്ടായിട്ടുണ്ട്.

ഒരു സിനിമയുടെ ലൊക്കേഷനിൽ മുതിർന്ന അഭിനേതാക്കൾ ഇരിക്കുന്ന സ്ഥലത്ത് ഞാൻ ഭക്ഷണം കഴിക്കാനായി ഇരുന്നു. കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്നോട് അവിടെ നിന്ന് മാറാൻ കൺട്രോളർ ആവശ്യപ്പെട്ടു. അഭിനയത്തിൽ അഭിനന്ദനം ലഭിക്കുന്നതിനെക്കാൾ കൂടുതൽ അവഗണനകളായിരിക്കും കിട്ടുക. ആ സാഹചര്യങ്ങളിൽ തളരരുത്. വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിൽ ഞാനും അഭിനയിച്ചിരുന്നു. ഒമ്പത് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. നല്ലൊരു കഥാപാത്രമായിരുന്നു. എല്ലാവരോടും അഭിനയവിശേഷങ്ങൾ അഭിമാനത്തോടെ പറഞ്ഞു. പക്ഷെ ചിത്രം റിലീസ് ചെയ്തപ്പോൾ എന്റെ സീനില്ല. അത് വലിയ നിരാശയായിരുന്നു'- കെ കെ മേനോൻ പങ്കുവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY