SignIn
Kerala Kaumudi Online
Friday, 11 September 2026 10.14 AM IST

ആവശ്യങ്ങൾ പരിമിതം, ആഡംബരങ്ങളിൽ കമ്പം കണ്ടിട്ടില്ല, അപ്പുവിനെ ഞാൻ എപ്പോഴും കൗതുകത്തോടെയാണ് നോക്കികണ്ടിട്ടുള്ളത്: താരരാജാവിന് മകനെ കുറിച്ച് പറയാനുള്ളത്

mohanlal-pranav

മലയാളികൾ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന പേരുകളിലൊന്നാണ് മോഹൻലാൽ. നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്‌മയം അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് മോഹൻലാൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

'എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോൺ സ്‌കൂളിലാണ് (ഹീബ്രു ഭാഷയിൽ വേരുകളുള്ള ഹെബ്രോൺ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അർഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി; വിസ്മയ തിയേറ്റർ പഠിക്കാനായി പ്രാഗ്, ലണ്ടൻ, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കൾ എന്നതിലുപരി അവരിപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു.

പ്രണവിനെ ഞാൻ അപ്പു എന്ന് വിളിക്കുന്നു; വിസ്മയയെ മായ എന്നും. അപ്പു ഇപ്പോൾ രണ്ടു സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഞാൻ എപ്പോഴും സ്‌നേഹത്തോടൊപ്പം കൗതുകത്തോടെയും ആണ് അപ്പുവിനെ നോക്കിക്കണ്ടിട്ടുള്ളത്. വളർന്നതുമുതൽ അവന് ഏറ്റവും പ്രിയപ്പെട്ട രണ്ടു കാര്യങ്ങൾ വായനയും യാത്രയുമായിരുന്നു; ഇപ്പോഴും ആണ്. അവന്റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വ്യത്യസ്തതയ്ക്കുമുന്നിൽ ആദരവോടെയും അല്പം അസൂയയോടെയുമാണ് ഞാൻ നിൽക്കാറുള്ളത്. അതിൽ ജിദ്ദു കൃഷ്ണമൂർത്തിയും യു.ജി. കൃഷ്ണമൂർത്തിയുമുണ്ട്; ബ്രൂസ് ചാറ്റ്വിനും പീറ്റർ മാത്തിസനുമുണ്ട്; രമണമഹർഷിയും സവർക്കറുമുണ്ട്; അഘോരികളുടെ ജീവിതമുണ്ട്... അവന്റെ യാത്രകൾ വിദൂരങ്ങളും പലപ്പോഴും ദുർഘടങ്ങളുമാണ്. ചിലപ്പോൾ ഋഷികേശിൽ, ജോഷിമഠിൽ, ഹരിദ്വാറിൽ, പൂക്കളുടെ താഴ്വരയിൽ; മറ്റുചിലപ്പോൾ ആംസ്റ്റർഡാമിൽ, പാരീസിൽ, നേപ്പാളിലെ പൊഖാറയിൽ; വേറെ ചിലപ്പോൾ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിൽ. ഇവിടെയൊക്കെ എന്താണ് അവൻ അന്വേഷിക്കുന്നത് എന്ന് ഞാൻ ചോദിച്ചിട്ടില്ല; അവൻ പറഞ്ഞിട്ടുമില്ല. ഒരുപക്ഷേ, ആ അന്വേഷണം പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കില്ല. അവനിപ്പോഴും യാത്ര തുടരുന്നു; വായനയും. ഞാൻ കണ്ടുനിൽക്കുന്നു.


അപ്പുവിലൂടെ, മായയിലൂടെ ഞാൻ ഏറ്റവും പുതിയ തലമുറയെ കാണുന്നു. അവരുടെ കാഴ്ചപ്പാടുകൾ, സമീപനങ്ങൾ, ജീവിതതീരുമാനങ്ങൾ, രുചികൾ, അഭിരുചികൾ എന്നിവയെല്ലാം തിരിച്ചറിയുന്നു. എന്റെ കാലവുമായി ഞാൻ അവയെ താരതമ്യപ്പെടുത്തിനോക്കുന്നു. അധികം ലഗേജുകൾ ഇല്ല എന്നതാണ് ഏറ്റവും പുതിയ തലമുറയുടെ വലിയ പ്രത്യേകത എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലഗേജ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ബാഗും ചുമക്കുന്ന വസ്തുവകകളും എന്നു മാത്രമല്ല. ഒരു സമീപനം കൂടിയാണ്. അവരുടെ ജീവിതം കൂടുതൽ സങ്കീർണമല്ല; സങ്കീർണമാക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. സമ്പാദിച്ച് കൂട്ടിവെക്കുന്നതിൽ താത്പര്യം കാണുന്നില്ല. വലിയ വിജയങ്ങൾക്കുവേണ്ടി യാതനപ്പെട്ട് ചേസ് ചെയ്തുപോകുന്നതിലെ പൊരുൾ അവർക്ക് പിടികിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് (മോഹൻലാലിന്റെ മക്കളല്ലേ, അവർക്കതിന്റെയൊന്നും ആവശ്യമില്ലല്ലോ... എന്ന പതിവ് വിമർശനം ഞാൻ കേൾക്കുന്നുണ്ട്. പണം ഏറ്റവും ചുരുക്കി ചെലവാക്കുന്ന ഒരാളാണ് അപ്പു. അവനിപ്പോഴും ബസിലും ട്രെയിനിലും യാത്രചെയ്യുന്നു; ഏറ്റവും വാടകകുറഞ്ഞ മുറികളിൽ താമസിക്കുന്നു; ആവശ്യങ്ങൾ പരിമിതമാണ്; ആഡംബരങ്ങളിൽ കമ്പം കണ്ടിട്ടില്ല). തീർച്ചയായും അവരിൽപ്പലരും പൂർണമായും വർത്തമാനകാലത്താണ് ജീവിക്കുന്നത്. അതിന് അവർക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം'.- ഒരു പ്രമുഖ മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് മോഹൻലാൽ മക്കളെ കുറിച്ച് മനസു തുറന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, PRANAV MOHANLAL, MOHANLAL ABOUT PRANAV MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY