സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്ന നായികമാരോട് യഥാർത്ഥ ജീവിതത്തിൽ പ്രണയം തോന്നാറുണ്ടോ? താരങ്ങളോട് പലപ്പോഴും ഉയരുന്ന ഈ ചോദ്യത്തിന് രസകരമായ മറുപടിയുമായി നടൻ വിജയരാഘവൻ. കഥാപാത്രങ്ങളെയും യഥാർത്ഥ ജീവിതത്തെയും കൂട്ടിക്കുഴയ്ക്കുന്നതിനെ അദ്ദേഹം തന്റെ സ്വതസിദ്ധമായ രീതിയിൽ ചോദ്യം ചെയ്യുകയാണ്.
ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയരാഘവൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനയലോകത്ത് നായകനും നായികയും പ്രണയിതാക്കളായി എത്തുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരിൽ വ്യക്തിജീവിതത്തിൽ അതേ വികാരം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ കുടുംബത്തിൽ നിന്നുള്ള ചിലർ നാടകവേദിയിൽ വ്യത്യസ്ത കഥാപാത്രങ്ങളായി തനിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന അനുഭവവും വിജയരാഘവൻ പങ്കുവച്ചു. സ്വന്തം സഹോദരി നാടകത്തിൽ തന്റെ കാമുകിയായി അഭിനയിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. അച്ഛന്റെ സഹോദരി ഓമനയെക്കുറിച്ചും അദ്ദേഹം വാചാലനായി.
താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കലാകാരിയാരെന്ന് ചോദിച്ചാൽ ഓമനയുടെ പേരായിരിക്കും പറയുകയെന്നും വിജയരാഘവൻ പറഞ്ഞു. ചെറുപ്പത്തിൽ തന്നെ അതിശയിപ്പിക്കുന്ന അഭിനയശേഷിയുണ്ടായിരുന്ന അവർ, തന്റെ അച്ഛന്റെ അമ്മയായും കാമുകിയായും നാടകത്തിൽ വേഷമിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.
ഇതിന് പിന്നാലെയാണ് നായികമാരുമായി ബന്ധപ്പെട്ട പതിവ് ചോദ്യത്തിന് വിജയരാഘവൻ മറ്റൊരു തലത്തിലേക്ക് മറുപടി തിരിച്ചത്. ഉർവശി ഇപ്പോൾ തന്റെ ഭാര്യയായി അഭിനയിച്ചതുകൊണ്ട് അവരോട് പ്രണയം തോന്നുമോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. തനിക്ക് ഉർവശിയെ കാണുമ്പോഴെല്ലാം കുട്ടിയായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഥാപാത്രങ്ങളുടെ ബന്ധങ്ങളെ യഥാർത്ഥ ജീവിതത്തിലെ വികാരങ്ങളുമായി ബന്ധിപ്പിക്കുന്നതിലെ വൈരുദ്ധ്യങ്ങളെ കുറിച്ചും താരം ചൂണ്ടിക്കാട്ടി.
നായികയായി പലതവണ ഒരുമിച്ച് അഭിനയിച്ച വ്യക്തിയോട് പ്രണയം തോന്നുന്നുവെങ്കിൽ, അതുപോലെ തന്നെ ദീർഘകാലം വില്ലൻ കഥാപാത്രമായി കൂടെ അഭിനയിക്കുന്ന ഒരാളെ തൊഴിക്കുമോയെന്നും വിജയരാഘവൻ ചോദിക്കുന്നു. സിനിമയിലെ പ്രണയവും പകയും ക്യാമറയ്ക്ക് മുന്നിലെ കഥാപാത്രങ്ങളുടെ ഭാഗം മാത്രമാണെന്നും അതിനെ യഥാർത്ഥ ജീവിതവുമായി ചേർത്തുവായിക്കുന്നത് ശരിയല്ലെന്നുമാണ് താരത്തിന്റെ അഭിപ്രായം.
Actor Vijayaraghavan has given a witty response to questions about whether actors develop romantic feelings for their co-stars. He explained that relationships portrayed on screen should not be confused with real-life emotions, citing his experiences of acting alongside family members in romantic and familial roles.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |